പമ്പ ത്രിവേണിയിലെ ബലിതർപ്പണം തടയില്ലെന്ന് വനം മന്ത്രി കെ. രാജു. ആചാരപരമായ കാര്യത്തിൽ വനം വകുപ്പ് എതിർപ്പ് പറയില്ലെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു. തീർഥാടനകാലത്ത് പമ്പ ത്രിവേണിയിൽ ബലിപ്പുരകെട്ടി പിതൃതർപ്പണംനടത്തുന്നതിന് വനംവകുപ്പ് വിലക്കേർപ്പെടുത്തിയിരുന്നു.
പാർക്കിങിന് വേണ്ടി മാത്രമാണ് ത്രിവേണിയിൽ സ്ഥലം നൽകിയതെന്നും, അവിടെ ബലിപ്പുരകെട്ടി പിതൃതർപ്പണം നടത്തുന്നത് വ്യവസ്ഥയുടെ ലംഘനമാണെന്നും കാണിച്ച് വനംവകുപ്പിന്റെ ഗൂഡിക്കൽ റേഞ്ച് ഓഫീസറാണ് കഴിഞ്ഞദിവസം വിലക്കേർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്കും പത്തനംതിട്ട ജില്ലാകലക്ടർക്കും കത്തും നൽകി. എന്നാൽ ത്രിവേണിയിലെ ബലിതർപ്പണം തടയില്ലെന്ന് വനംമന്ത്രി കെ. രാജു പറഞ്ഞു.
ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ അടുത്തമാസം നാലിന് യോഗം ചേരും. വനംമന്ത്രിയും ദേവസ്വംമന്ത്രിയും യോഗത്തിൽ പങ്കെടുക്കും. 17 ന് വനംമന്ത്രി ശബരിമലസന്ദർശിക്കും. താൽക്കാലികമായി പാട്ടത്തിന് നൽകിയ ഭൂമിയിൽ ബലിതർപ്പണത്തിനായുള്ള നിർമാണപ്രവൃത്തികൾ സീസൺ കഴിഞ്ഞാൽ പൊളിച്ചുനീക്കണമെന്നും മന്ത്രി പറഞ്ഞു.