പ്രളയത്തിൽ വീട് തകർന്ന കുടുംബത്തിന് ധനസഹായം നിഷേധിച്ചു

തൃശൂര്‍ താന്ന്യത്ത് പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്ന കുടുംബത്തിന് ധനസഹായം നിഷേധിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.  കനോലി കനാലിന് അരികിലുള്ള അഞ്ചു സെന്റ് ഭൂമിയിലാണ് ഓടിട്ട വീട്. അടുക്കളയും മുറിയും നിലംപൊത്തി. മറ്റു ഭാഗവും ഏതുസമയവും നിലംപൊത്താം. കുടുംബാംഗങ്ങള്‍ ബന്ധുവീട്ടില്‍ അഭയം തേടി. പ്രളയത്തില്‍ വീടു നശിച്ചവര്‍ക്ക് ലഭിക്കേണ്ട പതിനായിരം രൂപ പോലും കിട്ടിയില്ല. വീടു വയ്ക്കാന്‍ നാലു ലക്ഷം രൂപ വരെയുള്ള പദ്ധതികളൊന്നിലും ഇവര്‍ ഉള്‍പ്പെട്ടില്ല. 

വില്ലേജ് ഓഫിസറെ സമീപിച്ചപ്പോള്‍ തകര്‍ന്ന വീടിന്‍റെ ഫൊട്ടോയുമായി എത്താന്‍ നിര്‍ദ്ദേശിച്ചു. എന്നിട്ടും പണം കിട്ടിയില്ല. കലക്ടര്‍ക്കും പരാതി നല്‍കി. മുഖ്യമന്ത്രിയ്ക്കും പരാതി സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.

ഹോട്ടല്‍ ജോലിക്കാരനാണ് വീട്ടുടമ. പുതിയ വീടു നിര്‍മിക്കാന്‍ പണമില്ല. വീട് ഭാഗികമായി തകര്‍ന്നവര്‍ക്കു പോലും ധനസഹായം കിട്ടി. എന്നിട്ടും, വീട് മുഴുവന്‍ തകര്‍ന്ന കുടുംബത്തെ കയ്യൊഴിഞ്ഞതിന്റെ കാരണം ഇനിയും വ്യക്തമല്ല. ബന്ധുക്കള്‍ക്കു മികച്ച വീടുണ്ടെന്ന കാരണമാണ് വില്ലേജ് ഓഫിസില്‍ നിന്ന് പറഞ്ഞതെന്ന് പരാതിക്കാര്‍ പറയുന്നു.