തൃശൂര്‍ പാലപ്പെട്ടിയില്‍ ആനയിടഞ്ഞു; ദേശീയപാതയിൽ ഗതാഗത തടസ്സം

തൃശൂര്‍ എടമുട്ടം പാലപ്പെട്ടിയില്‍ ആനയിടഞ്ഞതോടെ ദേശീയപാതയില്‍ ഒന്നരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. എലിഫന്‍റ് സ്ക്വാഡ് എത്തിയാണ് ആനയെ തളച്ചത്. 

തൃശൂര്‍ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ‍ അശ്വതി വേലയോടനുബന്ധിച്ചായിരുന്നു ആനയെ കൊണ്ടുവന്നത്. ആഘോഷം കഴിഞ്ഞു മടങ്ങുന്നതിനിടെ കൊമ്പന്‍ ഏറ്റുമാനൂര്‍ ശങ്കരന്‍കുട്ടി ഇടഞ്ഞു. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട ലോറിയില്‍ ആനയെ കയറ്റാന്‍ ശ്രമിക്കുമ്പോഴായിരുന്നു വിരണ്ടത്. ലോറി കുത്തി മറിച്ചിടാന്‍ ശ്രമിച്ചു. തൊട്ടടുത്തിരുന്ന സൈക്കിള്‍ എടുത്തെറിഞ്ഞു. പാപ്പാന്‍മാര്‍ ആനയെ തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആനയാകട്ടെ ദേശീയപാതയില്‍ നിലയുറപ്പിച്ചു. യാത്രക്കാര്‍ ഇരുവശത്തും വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. പാപ്പാന്‍മാര്‍ പരാജയപ്പെട്ടതോടെ എലിഫന്‍റ് സ്ക്വാഡിന്റെ സഹായം തേടി. ക്യാപ്ച്ചര്‍ ബല്‍റ്റിട്ട് ആനയെ തളച്ചു. പിന്നീട്, ലോറിയില്‍ കയറ്റി കൊണ്ടുപോയി. വിരണ്ട ആനയെ കാണാന്‍ ജനങ്ങള്‍ പ്രവഹിച്ചതോടെ ദേശീയപാതയില്‍ തിക്കുംതിരക്കുമായി. കയ്പമംഗലം, വലപ്പാട് പൊലീസ് ഏറെ കഷ്ടപ്പെട്ടാണ് ജനങ്ങളെ നിയന്ത്രിച്ചത്.