ഈ ജീവന് ആര് സമാധാനം പറയും; ചോദിക്കാനും പറയാനും ആരുമില്ലേ?

ഉല്‍സാഹത്തിന്‍റെ ഉത്രാടപ്പുലരിയിലേക്കല്ല, കണ്ണീരിന്‍റെ നനവിലേക്കാണ് കേരളം ഇന്ന് ഉറക്കമുണര്‍ന്നത്. കേരള പിഎസ്​സിയുടെ നിലപാടില്‍ മനം നൊന്ത് റാങ്ക് 28 വയസുമാത്രമുള്ള ഒരു ചെറുപ്പക്കാരന്‍ ജീവനൊടുക്കി. ഊണും ഉറക്കവും ഉപേക്ഷിച്ച് സ്വയം സമർപ്പിച്ചു പഠിച്ചാണ് അനു പിഎസ്സി റാങ്ക് ലിസ്റ്റില്‍ എഴുപത്തിയഞ്ചാമനായത്.  ആ ലിസ്റ്റ് റദ്ദാക്കപ്പെട്ടതാണ് മനസ് തകര്‍ത്തത്. സംസ്ഥാനത്താകെ പ്രതിഷേധം അലയടിച്ചിട്ടും അനുവിന്‍റെ ആത്മഹത്യയെക്കുറിച്ച് ഒന്നും പറയാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും. ഒന്നാം റാങ്കുകാർക്കു പോലും നിയമനം കിട്ടാതെ പിഎസ്​സി  റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കുന്നത് കേരളം കാണാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ കേരളം കാണുന്ന മറ്റു ചിലതുകൂടിയുണ്ട്. ഭരണകക്ഷിയിലെ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ കോപ്പിയടിച്ച് റാങ്ക് ലിസ്റ്റില്‍ കയറിക്കൂടുന്നത്, ആ ലിസ്റ്റ് റദ്ദാക്കേണ്ടി വരുന്നത്, പിഎസ്‌സിക്കു പേരുദോഷം വരുത്തിയതിന് രണ്ട് ഉദ്യോഗാർഥികൾക്ക് മൂന്നു വർഷത്തേക്കു വിലക്കു കൽപിക്കുന്നത്, താല്‍ക്കാലിക നിയമനമെന്ന പേരില്‍ ഭരണക്കാരുടെ ഇഷ്ടക്കാരെ സര്‍ക്കാര്‍ ജോലികളില്‍ തിരുകിക്കയറ്റുന്നത്, ഇക്കൂട്ടതില്‍ വ്യാജബിരുദക്കാരും കള്ളക്കടത്തുകാരും സര്‍ക്കാര്‍ ശമ്പളം പറ്റുന്നത്, നിയമനം വാഗ്ദാനം ചെയ്ത് ഭരണമുന്നണി നേതാവ് കോഴവാങ്ങുന്നത് എന്നിങ്ങനെ പലതും. ചോദിക്കാനും പറയാനും ആരുമല്ലേ ഇവിടെയെന്ന് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നു. അനുവിന്‍റെ ജീവന് ആര് സമാധാനം പറയും.