വരൾച്ചയിൽ കരിഞ്ഞ് തിരുവനന്തപുരം പുല്ലംപാറയിലെ കൃഷിയിടം. വായ്പയെടുത്ത തുകയുമായി കൃഷിയിറക്കിയ കർഷകർ വിളവിനശിച്ച ദു:ഖത്തിലാണ്. വിളനാശത്തിൽ കർഷകർക്ക് നഷ്ടമായത് ലക്ഷങ്ങളാണ്.
പടവലം, വെള്ളരി, വാഴ, പാവൽ, നെല്ല്. വലിയൊരു വിളവെടുപ്പ് പ്രതീക്ഷിച്ച് പുല്ലംപാറയിലെ കർഷകർ കൃഷിയിറക്കി. എന്നാൽ നൂറുമേനികാത്തിരുന്നവർക്ക് തിരിച്ചടിയായി കൊടുംവേനലിലെ വിളനാശം. അൻപതേക്കറിൽ ഇറക്കിയ കൃഷിയാണ് വേനലിൽ നശിച്ചത്.
വെള്ളമില്ലാതെ കൃഷിയിടം വിണ്ടുകീറി. വെള്ളം ലഭിച്ചിരുന്ന രണ്ടുതോടുകൾ വരണ്ടുണങ്ങിയതും കർഷകരെ നിരാശരാക്കി. വായ്പയെടുത്താണ് കൃഷിയിറക്കിയത്. ഈ കൃഷിയിൽ നിന്നുലഭിക്കുന്ന വരുമാനമായിരുന്നു പുല്ലംപാറയിലെ കർഷകർക്ക് വരും നാളിലെ ജീവിതമാർഗം.
വിള നശിച്ചതിനാൽ ഗതിമുട്ടിനിൽക്കുകയാണ് കർഷകർ. കൃഷിക്കായി എടുത്തവായ്പ തിരിച്ചടക്കണം. അടുത്തവിളവിറക്കാൻ ഇനിയും വായ്പയെടുക്കണം. വാഗ്ദാനങ്ങൾ വാക്കുകളിലൊതുങ്ങമ്പോൾ നിരാശമാത്രമാണ് ഇവർക്കുള്ളത്.