ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഉപയോഗശൂന്യമായി തിരുവനന്തപുരം വാമനപുരത്തുള്ള പഴവിളക്കുന്ന് കുടിവെള്ള പദ്ധതി. എ.സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലക്ഷങ്ങള്‍ മുടക്കി നിർമിച്ചപദ്ധതിയാണ് നാട്ടുകാർക്ക് പ്രയോജനമില്ലാതെ നശിക്കുന്നത്. പരാതിപറഞ്ഞിട്ടും സമരംനടത്തിയിട്ടും നടപടിയൊന്നുമില്ല.
2013 ഫെബ്രുവരിയിൽ നിർമാണം കഴിഞ്ഞ് ഉദ്ഘാടനം ചെയ്ത കുടിവെള്ള പദ്ധതിയാണിത്. കുടിവെള്ളത്തിന് ഏറെബുദ്ധിമുട്ടുന്ന പ്രദേശവാസികൾക്ക് പ്രോയോജനകരമാകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഉദ്ഘാടന മാമാങ്കത്തിനപ്പുറം ഇന്നുവരെ പദ്ധതിയിൽ നിന്ന് ആരും വെള്ളം കുടിച്ചിട്ടില്ല.
പദ്ധതിക്കാവശ്യമായ സ്ഥലം സൗജന്യമായി പ്രദേശത്ത രണ്ടുപേർ വിട്ടുനൽകി. ജല സ്രോതസിൽ നിന്നും ഏകദേശം അഞ്ഞൂറുമീറ്റര്‍ ദൂരത്തിൽ നിർമിച്ച ടാങ്കിൽ ഇതുവരെ വെള്ളം നിറഞ്ഞട്ടില്ല.
പദ്ധതികൊണ്ട് ഉപയോഗമില്ലാതെ വന്നതോടെ പ്രദേശവാസികൾ പലകുറി സമരം നടത്തി. സമരം ശക്തിയായപ്പോൾ കലക്ടർ ഉൾപ്പടെയുള്ളവരെത്തി ഇപ്പശരിയാക്കാമെന്ന വാക്കുനൽകി മടങ്ങി. പിന്നെ ഈവഴി ആരും വന്നിട്ടില്ല. സൗജന്യ സ്ഥലം നൽകിയവർ അതുവീണ്ടെടുക്കാനാകുമോ എന്ന അന്വേഷണത്തിലാണിപ്പോൾ.