പനിയും ചുമയുമായി ആശുപത്രിയിലെത്തുന്ന ഒരു രോഗി ആദ്യം കാണുന്നത് ഫിസിഷ്യനെയാണ്.പക്ഷേ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഒന്നര വർഷമായി ഈ പോസ്റ്റിൽ ആളില്ല.രണ്ടുമാസമായി സൂപ്രണ്ടിന്റെ കസേരയും ഒഴിഞ്ഞു കിടക്കുന്നു. നിലവിലുള്ള ഡോക്ടർമാരിൽ ചിലരുടെ കെടുകാര്യസ്ഥത കൂടിയാകുമ്പോൾ രോഗികൾ അനുഭവിക്കുന്നത് നരകയാതന. ലോക്കൽ കറസ്പോണ്ടന്റ് ഇനി സഞ്ചരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിലൂടെ.
സമയം രാവിലെ 11 മണി ഒപികൾക്ക് മുമ്പിൽ ഡോക്ടറെ കാത്തിരിക്കുന്ന ആയിരത്തിലേറെ കണ്ണുകൾ.കൂട്ടത്തിലാണ് ദേവകിയമ്മയെ കണ്ടത്. പ്രമേഹമുണ്ട് , രക്തസമ്മർദ്ദമുണ്ട് കൊളസ്ട്രോളുണ്ട്. പുറമെ കണ്ണുദീനവും.
ഡോക്ടർ അവധിയിലാണെങ്കിലും ഇപ്പോൾ വരുമെന്നാണ് ജീവനക്കാരുടെ മറുപടി. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ നോക്കാൻ പോയെന്ന് മറ്റൊരു കൂട്ടർ. മിക്ക ഒപികൾക്കു മുമ്പിലും സ്ഥിതി ഇതുതന്നെ.ഒന്നരവർഷമായി ഫിസിഷ്യനില്ല. സർജന്റെ ഒരു തസ്തികയും ഒഴിഞ്ഞു കിടക്കുന്നു. ഗൈനക്കോളജി വിഭാഗത്തിൽ നാലു ഡോക്ടർമാരുണ്ടെങ്കിലും ഒരാൾ അവധിയിലും ഒരാൾ രാത്രി ഡ്യൂട്ടിയുമാകുമ്പോൾ തിരക്ക് നിയന്ത്രിക്കാനാകുന്നില്ല.
ഡോക്ടർമാരുടെ ജോലി പുനർവിന്യാസത്തിലെ അപാകതകളും ദുരിതം ഇരട്ടിയാക്കുന്നു.ദിവസവും ആയിരത്തഞ്ഞൂറിലേറെ രോഗികളെത്തുന്ന ആശുപത്രിയാണിത്. ഭൂരിഭാഗവും സാധാരണക്കാർ. വലിയ പ്രഖ്യാപനങ്ങളൊന്നും വേണ്ട.ആവശ്യത്തിനു ഡോക്ടർമാരെ നിയമിച്ച് ഈ പാവപ്പെട്ട രോഗികളുടെ ദുരിതത്തിനു പരിഹാരമുണ്ടാക്കിയാൽ മാത്രം മതി.