പൊലീസുകാരന്‍ 'കള്ളനായി'; അടയ്ക്കാ രാജുവിന്‍റെ ജീവിതം നാടകമായി

ഒരു പൊലീസുകാരന്‍ കള്ളനായി അഭിനയിക്കുന്ന നാടകത്തിന് കാണികളുടെ കയ്യടി. സിസ്റ്റര്‍ അഭയ കൊലക്കേസിലെ സാക്ഷി അടയ്ക്കാ രാജുവിന്‍റെ ജീവിതമാണ് പ്രമേയം. കൊച്ചി സിറ്റി പൊലീസിലെ സിപിഒ ഷിബുരാജ് എരമല്ലൂരാണ് മുറുക്കാന്‍ എന്ന ഏകപാത്രനാടകത്തിലെ കള്ളന്‍. അടയ്ക്കാ രാജുവിന്‍റെ ജീവിതത്തില്‍ സംഭവിച്ചതെന്തൊക്കെയെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും ഈ നാടകം കണ്ടാല്‍. ഒരു കള്ളന്‍റെ മോഷണത്തിനിടയിലെ ആത്മഗതങ്ങള്‍ മുതല്‍ പൊതുസമൂഹത്തോടുള്ള തുറന്നു പറച്ചിലുകള്‍ വരെ കൂട്ടത്തിലുണ്ട്.

ഒരു കള്ളന്‍, ‌സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നിര്‍ണായക സാക്ഷിയായതെങ്ങനെയെന്ന് അടയ്ക്കാരാജു തന്നെ കാണികളോട് നേരിട്ടു സംവദിക്കുന്നതുപോലെ തോന്നും. പൊലീസുകാരന്‍റെ കൈയ്യില്‍ ഈ കള്ളന്‍ കഥാപാത്രം ഭദ്രമാണല്ലോ എന്ന് കാണികള്‍ക്കും. കൊച്ചി പൊലീസ് ലൈബ്രറിയില്‍ അവതരിപ്പിച്ച നാടകത്തിന്‍റെ കഥയും സംവിധാനവും വി.ടി രതീഷാണ്. ആലപ്പുഴ എരമല്ലൂര്‍ രംഗധ്വനി സംഘടിപ്പിച്ച ഏകപാത്ര നാടക മല്‍‌സരത്തില്‍ മുറുക്കാന്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. മുറുക്കാന്‍ എന്ന പേര് കള്ളന്‍റെ നിശ്ശബ്ദതയുടെയും പ്രതിരോധത്തിന്‍റെയും ആയുധമാണെന്ന് കാണികള്‍ തിരച്ചറിയുന്നതാണ് നാടകത്തിന്‍റെ വിജയവും.

A play where a policeman plays a Adakka Raju