വിവാഹദിനത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി ഫ്‌ളോറിഡ സ്വദേശിനി. ബ്രിയാന ലൂക്ക സെരെസോയാണ് വിവാഹദിനത്തില്‍ തന്നെ അമ്മയായത്.
എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് ബ്രിയാന വിവാഹത്തിനൊരുങ്ങിയത്. സിറ്റി ഹാളിലായിരുന്നു വിവാഹം നിശ്ചയിച്ചത്. എന്നാല്‍ വിവാഹത്തിന്‍റെ തലേ ദിവസം ബ്രിയാനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിക്ക് റെസ്പിറേറ്ററി സിന്‍സീഷ്യല്‍ വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രസവം വേഗത്തിലാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതോടെയാണ് തൊട്ടടുത്ത ദിവസം നിശ്ചയിച്ചിരുന്ന വിവാഹ വേദിയിലേക്കെത്താന്‍ ബ്രിയാനയ്ക്ക് കഴിയാതെ വന്നത്.ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ബ്രിയാനയോട് വിവാഹിതയാണോ എന്ന് ചോദിച്ചത്. പ്രതിശ്രുതവരനായ സെരെസോയും ബ്രിയാനയ്‌ക്കൊപ്പമുണ്ടായിരുന്നു. അപ്പോഴാണ് തൊട്ടടുത്ത ദിവസമാണ് തങ്ങളുടെ വിവാഹമെന്ന് ഇവര്‍ പറഞ്ഞത്. ഉടനെ തന്നെ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘം ഇവരുടെ സഹായത്തിനെത്തി. വിവാഹം നടത്താനുള്ള എല്ലാ സഹായവും ഇവര്‍ ചെയ്തുകൊടുത്തു.
വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കുന്ന ഒരു പുരോഹിതനെ ഡോക്ടര്‍മാരുടെ സംഘത്തിലൊരാള്‍ നിര്‍ദ്ദേശിച്ചു. മറ്റുവഴികളൊന്നുമില്ലാതായതോടെ ബ്രിയാന ഇതിന് സമ്മതിച്ചു.ബ്രിയാനയ്ക്ക് പ്രസവവേദന തുടങ്ങിയതോടെ ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ചെയ്യുകയായിരുന്നു. നഴ്‌സുമാരിലൊരാള്‍ ഹോസ്പിറ്റലിലെ വെള്ള പുതപ്പ് ഉപയോഗിച്ച് 30 മിനിട്ടുകൊണ്ട് വധുവിന്‍റെ വസ്ത്രം ഒരുക്കി. വിവാഹത്തിനായി ഒരുക്കിവെച്ചിരുന്ന മോതിരവും മറ്റും ബ്രിയാനയുടെ ബാഗില്‍ തന്നെ ഉണ്ടായിരുന്നു.അങ്ങനെ നിശ്ചയിച്ച അതേദിവസം തന്നെ അവര്‍ വിവാഹം കഴിച്ചു. പരസ്പരം മോതിരം കൈമാറുകയും കേക്ക് മുറിച്ച് മധുരം പങ്കുവെയ്ക്കുകയും ചെയ്തു. ചടങ്ങിന് പിന്നാലെ ബ്രിയാനയ്ക്ക് പ്രസവ വേദന കൂടി. മണിക്കൂറുകള്‍ക്കുള്ളില്‍ ദമ്പതികള്‍ തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വീകരിക്കുകയും ചെയ്തു. ലാന്‍ഡൻ ഇര്‍വിന്‍ എന്നാണ് കുഞ്ഞിന് പേരുനല്‍കിയത്.