പെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായെത്തി; കൊല്ലത്ത് യുവാവിനെ കെട്ടിയിട്ട് അടിച്ചു; പരാതി

പതിനാറു വയസുളള പെണ്‍കുട്ടിക്ക് അര്‍ധരാത്രി പിറന്നാള്‍ കേക്കുമായി ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിന് കൊല്ലം തേവലക്കരയില്‍ വച്ചാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കോന്നി സ്വദേശിനിയായ പെണ്‍കുട്ടി കൊല്ലം തേവലക്കരയിലെ ബന്ധുവീട്ടിലുണ്ടെന്ന വിവരം അറിഞ്ഞാണ് മുഹമ്മദ് നഹാസ് പത്തനംതിട്ട കുമ്മണ്ണൂരില്‍ നിന്ന് തിങ്കളാഴ്ച രാത്രി ബൈക്കില്‍ പുറപ്പെട്ടത്. ഏകദേശം അറുപതു കിലോമീറ്റര്‍ യാത്ര ചെയ്ത് അര്‍ധരാത്രി തേവലക്കരയില്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തി. രാത്രി പിറന്നാള്‍ കേക്ക് മുറിക്കാനെത്തിയപ്പോള്‍ ഇവിടെവച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്നാണ് മുഹമ്മദ് നഹാസിന്റെ ആരോപണം. തടഞ്ഞുവച്ച് തേങ്ങ തുണിയില്‍ കെട്ടി അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചെന്നും മുഹമ്മദ് നഹാസ് പറയുന്നു. മുഖത്ത് ഉള്‍പ്പെടെ മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്്.

അതേസമയം, യുവാവിന്റെ ശല്യം സഹിക്കാതെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോന്നിയിലെ വീട്ടില്‍ നിന്ന് തേവലക്കരയിലെ ബന്ധുവീട്ടിലെത്തിച്ചതെന്നാണ് വിവരം. രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി പതിനാറുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് നഹാസിനെതിരെ ചവറ െതക്കുംഭാഗം പൊലീസ് കേസെടുത്തു. പോക്സോ ഉള്‍പ്പെടെയുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്ളസ് വണ്‍ പഠനത്തിനൊരുങ്ങുന്ന പെണ്‍കുട്ടിയുമായി ഇരുപതുകാരനായ മുഹമ്മദ് നഹാസ് കോന്നിയില്‍ വച്ചാണ് പരിചയപ്പെട്ടതെന്നും മര്‍ദനമേറ്റ മകന്‍ ബെംഗളുരുവിലേക്ക് പോയെന്നുമാണ് മുഹമ്മദ് നഹാസിന്റെ വീട്ടുകാര്‍ പറയുന്നത്. 

Youth bought birthday cake tohis girl friend, attacked by family, Kollam