എസ്എസ്എൽസി പരീക്ഷാഫലം വന്നതോടെ എ പ്ലസ് മധുരത്തിന്റെ സന്തോഷം പങ്കുവെക്കുകയാണ് എല്ലാ വിദ്യാർഥികളും. അക്കൂട്ടത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഒരു ബീഹാർ സ്വദേശിയായ വിദ്യാർഥിയുണ്ട്. മലയാളം ഉൾപ്പെടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കോട്ടയം ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഷാഹിദ് ഹുസൈനാണ് വിജയ സന്തോഷം പങ്കുവെക്കുന്നത്
ബീഹാറിൽ നിന്നും ഒരു വയസ്സുള്ളപ്പോൾ കേരളത്തിലെത്തിയ ഷാഹിദ് ഹുസൈന് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം സ്ഥിരതാമസമാക്കിയ ബീഹാറി കുടുബത്തിന് ഇത് ഇരട്ടിമധുരമാണ്.മൂന്ന് വർഷം മുൻപ് പരീക്ഷയഴുതിയ ഷാഹിദ് ഹുസൈന്റെ സഹോദരനും സമാനവിജയം നേടിയിരുന്നു.
ഈരാറ്റുപേട്ട ഹയാത്തുദ്ദീൻ ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു ഷാഹിദ് ഹുസൈൻ. തുണി തേപ്പ് തൊഴിലാളിയായ പിതാവ് മുഹമ്മദ് 16 വർഷം മുൻപാണ് ഈരാറ്റുപേട്ടയിലെത്തിയത്. പിന്നീട് ഈരാറ്റുപേട്ടയിൽ സ്ഥിരതാമസമായി. സഹപാഠികളും അധ്യാപകരും ഒപ്പം നിന്നപ്പോൾ ഭാഷ പ്രശ്‌നമല്ലാതായി.
മലയാളം നന്നായി വായിക്കാനും എഴുതാനും അറിയാം. മലയാളഭാഷയിലെ ഇരുവരുടെയും മികവിനെ കുറിച്ച് അധ്യാപകർക്കും നൂറുനാവാണ്. വർഷങ്ങളായി കേരളത്തിലാണ് താമസമെങ്കിലും ഇടയ്ക്ക് ബന്ധുക്കളെ കാണുന്നതിനായി കുടുംബം നാട്ടിലേയ്ക്ക് പോകാറുണ്ട്. 3 വർഷം മുൻപ് ഉന്നതവിജയം നേടിയ സയിദ് ഇപ്പോൾ ബിസിഎ വിദ്യാർത്ഥിയാണ്. സയൻസ് ഗ്രൂപ്പ് എടുത്ത് പഠനം തുടരാനാണ് ഷാഹിദിന്റെ തീരുമാനം.