കവളപ്പാറയിൽ 'ജലത്തെ കടന്നുവന്ന' കുഞ്ഞു 'റൊവാൻ'

കവളപ്പാറ: ഉരുളെടുത്ത ജീവനുകളുടെ കണ്ണീർക്കഥ മാത്രം നിറയുന്ന കവളപ്പാറയിൽ പ്രതീക്ഷയുടെ പുതുപ്പിറവി. കവളപ്പാറ പാലക്കുന്നത്ത് രാജേഷ് ഡൊമിനിക്കിന്റെ ഭാര്യ ഷൈമ ആൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞിന് റൊവാൻ എന്നു പേരിട്ടു; ജലത്തെ കടന്നുവന്നവൻ എന്നർഥം. ഓഗസ്റ്റ് 8 ന് ആദ്യ ഉരുൾപൊട്ടലിൽ വീടിനിരുവശവുമുള്ള തോടുകളിലൂടെ വെള്ളം കുത്തിയൊലിച്ചുവന്ന് രാജേഷിന്റെ വീടും മുങ്ങി. തോടിനക്കരെനിന്നു വടംകെട്ടിയാണ് രാജേഷ് വീട്ടിലെത്തിയത്. കഴുത്തൊപ്പം വെള്ളത്തിലാണ് ഷൈമയെ വീടിനു പുറത്തെത്തിച്ചത്.

അന്നുരാത്രി  കുന്നിനുമുകളിലുള്ള പഴയ വീട്ടിൽ കഴിഞ്ഞശേഷം പിറ്റേന്ന് ഷൈമയെ ബന്ധുവീട്ടിലേക്കു മാറ്റി. നിലമ്പൂർ താലൂക്ക് ആശുപത്രിയിലാണ് റൊവാൻ പിറന്നത്. ഈ ദിവസങ്ങളിലെല്ലാം രാജേഷ് പ്രദേശത്തെ യുവാക്കൾക്കൊപ്പം രക്ഷാപ്രവർത്തനങ്ങളിലായിരുന്നു. മക്കളായ റോഹനും റെയാനും സെറയുമാണ് അമ്മയ്ക്കു കൂട്ടുനിന്നത്.