സ്കൂട്ടറും ലാപ്ടോപും വേണ്ട; പെരുന്നാൾ സമ്മാനം നൽകി സിമിയും സഫയും

ആലുവ: ഒന്നുകിൽ ഇലക്ട്രിക് സ്കൂട്ടർ, അല്ലെങ്കിൽ ലാപ്ടോപ്. കഴിഞ്ഞ 4 വർഷം ബന്ധുക്കൾ പെരുന്നാൾ സമ്മാനമായി നൽകിയ 24,800 രൂപ സ്കൂൾ വിദ്യാർഥികളായ സിമിയും സഫയും ഭദ്രമായി സൂക്ഷിച്ചത് അതിനു വേണ്ടിയായിരുന്നു. കഴിഞ്ഞ ദിവസം ‘വാപ്പി’യുടെ കൂടെ പ്രളയ ദുരിതാശ്വാസ ക്യാംപുകളിൽ ചെന്നപ്പോൾ പക്ഷേ, അവരുടെ മനസ്സു മാറി. 

സ്വന്തം ആവശ്യത്തിനു മാറ്റിവച്ച തുക വയനാട്ടിൽ ഉരുൾപൊട്ടൽ ദുരിതം അനുഭവിക്കുന്നവർക്കു കൊടുക്കാൻ ആഗ്രഹം. കലക്ടർ എസ്. സുഹാസിനെ ബന്ധപ്പെട്ടപ്പോൾ പണമായി വാങ്ങാൻ ബുദ്ധിമുട്ടുണ്ടെന്നും സാധനങ്ങളായി തന്നാൽ സ്വീകരിക്കാമെന്നും അറിയിച്ചു. അതനുസരിച്ച് ഉമ്മ സബീനയ്ക്കൊപ്പം പോയി വസ്ത്രങ്ങൾ വാങ്ങി.

കുട്ടികളുടെ ത്യാഗ സന്നദ്ധത മനസ്സിലാക്കിയ കടയുടമ 37,000 രൂപയുടെ വസ്ത്രങ്ങൾ നൽകി. ബാക്കി ഡിസ്കൗണ്ട്. രണ്ടുപേർക്കും ഓരോ വർണക്കുടയും അദ്ദേഹം സമ്മാനിച്ചു. വസ്ത്രങ്ങൾക്കൊപ്പം ആ കുടകളും കുട്ടികൾ കലക്ടറെ ഏൽപിച്ചു. അൻവർ സാദത്ത് എംഎൽഎയുടെ മക്കളാണ് കടുങ്ങല്ലൂർ രാജശ്രീ സ്കൂൾ 10, 5 ക്ലാസുകളിൽ പഠിക്കുന്ന സിമി ഫാത്തിമയും സഫ ഫാത്തിമയും.