അടുക്കളയ്ക്ക് വേണ്ടി മരം മുറിക്കേണ്ടന്ന് തീരുമാനിച്ചു; ഇവർക്ക് മരം ഒരു വരമായി

മരം ഒരു വരമാണന്ന് നന്നായി അറിയുന്നയാളാണ് തൃശൂർ നായരങ്ങാടി കരിപ്പാത്ര വീടിലെ ബാഹുലേയനും കുടംബവും. അത് കൊണ്ടാണ് പരിമിതികൾക്കുള്ളിൽ നിൽക്കുമ്പോഴും മുറ്റത്തെ മരം മുറിച്ച് അടുക്കള പണിയേണ്ട എന്ന് തീരുമാനിച്ചത്.

വീട്ടിലെ അടുക്കളയിലെ സൗകര്യക്കുറവു കാരണം വിസ്തൃതമായി പണിയാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് മുറ്റത്തു നിന്ന ഇലഞ്ഞി മരമാണ്. 50 വർഷം പഴക്കമുള്ള ഈ മരം വെട്ടി അടുക്കള നിർമിക്കേണ്ടെന്ന് കുടുംബം ഒറ്റക്കെട്ടായി തീരുമാനിച്ചു.

അങ്ങനെ മരം അകത്തു നിർത്തി തന്നെ അടുക്കള പണിതു. മരം വളർന്നയിടം മാറ്റിയിട്ടു മേൽക്കൂര പണിതു.  മഴവെള്ളം അകത്തു വീഴാതിരിക്കാൻ ഷീറ്റു കൊണ്ടു സുരക്ഷയൊരുക്കി.

അങ്ങനെ ആ മരം മാനത്തേക്കു വളർന്നു കൊണ്ടിരിക്കുന്നു. മരത്തിനു ചൂറ്റും കെട്ടിയ തറയിൽ കുടുംബാംഗങ്ങൾ സൊറ പറഞ്ഞും ഇരുന്നു. ഇന്ന് ആ വീട്ടിൽ പാത്രങ്ങൾക്കും പലഹാരങ്ങൾക്കും മറ്റും ഉള്ളതിനേക്കാൾ സ്ഥാനമാണ് ഈ ഇലഞ്ഞി മരത്തിന്.

സിപിഐ നായരങ്ങാടി ലോക്കൽ സെക്രട്ടറിയാണു ബാഹുലേയൻ. കോടശേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ് ഭാര്യ രമ.  20 വർഷം മുൻപാണ് ഇവർ ഇവിടെ വീടും സ്ഥലവും വാങ്ങിയത്. പിന്നീട് പഴയ വീട് പൊളിച്ചു മാറ്റി പുത്തൻ വീടു വച്ചു.