ചോരയൊലിക്കുന്ന കാലുമായി വാട്സൺ; വേദന കടിച്ചമർത്തി ബാറ്റിങ്; വാഴ്ത്ത്

ഐപിഎൽ ഫൈനലിൽ ജയമുറപ്പിച്ചിടത്ത് വീണ ചെന്നൈയെക്കാളും തകർന്ന ധോണിയെക്കാളും ക്രിക്കറ്റ് ആരാധകരെ കരയിച്ചത് മറ്റൊരു കാഴ്ചയായിരുന്നു. ചോരയൊലിക്കുന്ന കാലുമായാണ് ചെന്നൈ താരം ഷെയ്ൻ വാട്സൺ ബാറ്റ് ചെയ്തത്. വേദന കടിച്ചമർത്തിയാണ് വാട്സൺ ബാറ്റ് ചെയ്തതെന്ന് സഹതാരം ഹർഭജൻ സിങ് പറയുന്നു.

വിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ ക്രീസിൽ ഡൈവ് ചെയ്തപ്പോഴാണ് വാട്സന്റെ കാലിന് പരുക്ക് പറ്റിയത്. പക്ഷേ പരുക്ക് പുറത്തറിയിച്ചില്ല, ആരോടും പറഞ്ഞില്ല. തുടർന്നും ബാറ്റ് ചെയ്തു. പലപ്പോഴും വാട്സന്റെ പാന്റിൽ ചോര പടർന്നത് കാണാമായിരുന്നു. വാട്സന്റെ കാലിൽ ആറ് സ്റ്റിച്ചുകൾ വേണ്ടിവന്നെന്ന് ഹർഭജൻ പറയുന്നു. 

59 പന്തിൽ 80 റൺസെടുത്താണ് വാട്സൺ പുറത്തായത്. വാട്സൻ ഔട്ടായത് ചെന്നൈക്ക് വിനയാകുകയും ചെയ്തു. അവസാന ഓവറിൽ 9 റൺസ് നേടിയാൽ ചെന്നൈയ്ക്കു വിജയത്തിലെത്താമായിരുന്നു. മലിംഗയുടെ നാലാം പന്തിൽ രണ്ടാം റൺസിനായുള്ള ഓട്ടത്തിനിടെ വാട്സൻ റണ്ണൗട്ടായതാണു ചെന്നൈയ്ക്കു വിനയായത്. 2 പന്തു ബാക്കി നിൽക്കെ 4 റൺസാണ് അപ്പോൾ ചെന്നൈയ്ക്കു വേണ്ടിയിരുന്നത്.