ആ വാതിലങ്ങ് അടിച്ച് തകർത്തേക്കൂ; യുവതാരത്തിന് ഹർഭജന്റെ ഉപദേശം

വെറും  29 പന്തിൽ നിന്ന് 72 റൺസ്! മിന്നുന്ന പ്രകടനം കാഴ്ച വച്ചിട്ടും ഇന്ത്യൻ ടീമിലേക്ക് സൂര്യകുമാർ യാദവിനെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഹർഭജൻ സിങ്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തീപ്പൊരി പ്രകടനം പുറത്തെടുത്തിട്ടും സൂര്യകുമാറിനെ സെലക്ടർമാർ പരിഗണിക്കുന്നില്ലെന്നാണ് ഭാജിയുടെ ആക്ഷേപം. ദേവ്ധർ ട്രോഫിയിൽ താരം അർധ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് ഈ ട്വീറ്റ്. 

'വെൽ ഡൺ സൂര്യകുമാർ യാദവ്. ഇത് വളരെ സ്പെഷലായ പ്രകടനമാണ്.സമാനമായ പ്രകടനം നിങ്ങൾ ഇന്ത്യൻ ജഴ്സിയിലും ആവർത്തിക്കുന്നതു കാണാൻ കാത്തിരിക്കുന്നു. വാതിലിൽ മുട്ടിക്കൊണ്ടേയിരിക്കാനാണ് അവർ ആവശ്യപ്പെടുന്നത്. പക്ഷേ, ആ വാതിൽ അടിച്ചുതകർക്കേണ്ട സമയമായി. ഇതേപോലുള്ള പ്രകടനങ്ങൾ ഇനിയുമുണ്ടാകട്ടെ. അപ്പോൾ അവർക്കു താങ്കളെ അവഗണിക്കാനാകാതെ വരും’. ട്വീറ്റിൽ ബിസിസിഐയെയും മുംബൈ ഇന്ത്യൻസിനെയും ഭാജി ടാഗ് ചെയ്തിട്ടുണ്ട്.

72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 43.01 ശരാശരിയിൽ 4818 റൺസ് നേടിയിട്ടുണ്ട്. 12 സെഞ്ചുറിയും 24 അർധസെഞ്ചുറിയും സഹിതമാണിത്. 200 റൺസാണ് ഉയർന്ന സ്കോർ. യഥേഷ്ടം ബൗണ്ടറി കണ്ടെത്താനുള്ള കഴിവാണ് സൂര്യകുമാറിന്റെ പ്ലസ് പോയിന്റ്. 86 ലിസ്റ്റ് എ മത്സരങ്ങളിൽനിന്ന്  37.06 ശരാശരിയിൽ 2298 റൺസും നേടി. ഇതിൽ രണ്ടു സെഞ്ചുറികളും 14 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. സാമാന്യം നല്ല ബോളർ കൂടിയാണ് സൂര്യകുമാർ.