മൗനപ്രാർഥനക്കിടെ ബഹളം, നിശബ്ദരാകാൻ കോഹ്‌ലി, അനുസരിക്കാതെ കാണികൾ

വിശാഖപട്ടണം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനു മുൻപ് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാരോടുള്ള ആദരസൂചകമായി രണ്ടു മിനിറ്റ് മൗനം ആചരിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നിർദേശപ്രകാരമായിരുന്നു ഇത്. 

കളി കാണാനെത്തിയ ആരാധകരോടും മൗനം ആചരിക്കാൻ നിർദേശിച്ചു. ദേശീയ ഗാനാലാപനത്തിനു ശേഷമായിരുന്നു പ്രാർഥനയ്ക്കു നിർദേശം നൽകിയത്..  എന്നാൽ സ്റ്റേഡിയത്തിന്റെ പല ഭാഗത്തു നിന്നും ആളുകൾ ആരവം മുഴക്കിയത് വിമർശനത്തിനിടയാക്കി. ചിലർ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു പറഞ്ഞു. കാണികളുടെ നടപടിയ്ക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനമുയർന്നു. ചിലർ കയ്യടിക്കുകയും മറ്റു ചിലർ മൊബൈൽ ഫോണുകളിൽ നോക്കിയും ഇരുന്നു. ആളുകളോടു നിശബ്ദരാകാൻ കോഹ്‌ലി ചുണ്ടിൽ വിരൽ വച്ച് ആംഗ്യം കാണിക്കുന്നത് കാണാമായിരുന്നു.

രണ്ട് മിനിറ്റ് മൗനം പാലിക്കാതെ രക്തസാക്ഷിത്വത്തെക്കുറിച്ച് പറയുന്നവരാണ് ഇവരെന്ന് സോഷ്യൽമീഡിയയിൽ വിമർശനമുയരുന്നു. വീരജവാൻമാരോടുള്ള ആദരസൂചകമായി കയ്യിൽ കറുത്ത ബാഡ്ജണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ കളിക്കാനിറങ്ങിയത്.