ഫ്രാൻസിന് വരവേൽപ്പ്; മനസ് നിറച്ച് ക്രോയേഷ്യ

കിരീടം നേട്ടത്തോടെ നാട്ടിലെത്തിയ ഫ്രഞ്ച് ടീമംഗങ്ങള്‍ക്ക് പാരീസില്‍  ഉജ്വല സ്വീകരണം. ഓപ്പണ്‍ ബസില്‍ കിരീടവുമായി നഗരം വലം വെച്ച ലോറിസിനും കൂട്ടരേയും കാണാന്‍ ലക്ഷക്കണക്കിന് ആരാധകരാണ് എത്തിയത്. രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം. ബെര്‍ലിനില്‍ സിദാന്‍ തലകുനിച്ചെങ്കില്‍ ലുഷ്നികിയില്‍ ഗ്രീസ്മാന്‍ തലയുയര്‍ത്തി നിന്നു.  

വോള്‍ഗയും മെഡിറ്ററേനിയനും കടന്ന് കിരീടം നെപ്പോളിയന്റെ നാട്ടിലെത്തിയപ്പോള്‍ തെരുവുകള്‍ ആരാധകരാല്‍ നിറഞ്ഞു. ഉച്ചവെയിലിന്റെ കാഠിന്യം മറന്ന്  ചാംപ്സ് ഐല്‍സീസില്‍ അവര്‍ ഒത്തു കൂടു ആര്‍ത്തു വിളിച്ചു. വീവ് ലാ ഫ്രാന്‍സ്. കോന്റയും പോഗ്ബയും ഗ്രീസ്മാനും എംബാപ്പയുമടങ്ങുന്ന മഴവില്ലഴകുള്ള ഫ്രഞ്ച് പട ആധികാരികമായിട്ടാണ് വിശ്വം ജയിച്ചത്. പാരീസിന് പുറമെ മാഴ്സയില്‍ നിന്നും ലിയോണില്‍ നിന്നും പതിനായിരങ്ങള്‍ ചാംപ്സ് ഐല്‍സീസില്‍ എത്തി. 

ഡേവര്‍ സൂക്കറിന് ശേഷം ഒരിക്കല്‍ കൂടി  ക്രോട്ട് വീര ഗാഥയ്ക്ക് ലോകം സാക്ഷി.  ചരിത്ര നേട്ടവുമായി  നാട്ടിലേക്കെത്തിയ ക്രൊയേഷ്യയ്ക്കും വന്‍ സ്വീകരണമാണ് ലഭിച്ചത്. ലക്ഷക്കണക്കിന് ആരാധകരാണ് തലസ്ഥാനമായ സാഗ്റെബിലെത്തിയത്