വിദേശ കറൻസി നൽകാമെന്ന് വാഗ്ദാനം; 11 ലക്ഷം തട്ടിയെടുത്തു; പരാതി

വിദേശ കറൻസി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പതിനൊന്ന് ലക്ഷം തട്ടിയെന്ന് പരാതി. കരിങ്കല്ലത്താണിയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന മണ്ണാർക്കാട് സ്വദേശിയുടെ പണമാണ് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തു വച്ചു ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നത്. ഒരു മാസത്തിനിടെ ജില്ലയിലെ വിവിധ ഇടങ്ങളിൽ സമാന തട്ടിപ്പ് നടന്നതായാണ് പൊലീസിന് കിട്ടിയ വിവരം. വിഡിയോ റിപ്പോർട്ട് കാണാം. 

ഇന്നലെ രാത്രി എട്ടരയോടെയാണു പണം കവർന്നത്. തട്ടിപ്പിനെക്കുറിച്ച് പൊലീസ് പറയുന്നത്. വിദേശ കറൻസി കൈവശമുണ്ടെന്നും പണവുമായി രാത്രി എട്ടിനു പാലക്കാട്ടെത്തണമെന്നുമുള്ള സംഘത്തിന്റെ നിർദേശപ്രകാരമാണു യുവാവ് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയത്. കറൻസി മറ്റൊരാളുടെ കൈവശമാണെന്നും പണം തന്നാൽ നൽകാമെന്നും സംഘം പറഞ്ഞെങ്കിലും ആദ്യം കറൻസി കാണണമെന്ന് യുവാവ് പറഞ്ഞു. ഇതോടെ സംഘം ബാഗ് തട്ടിപ്പറിച്ചു ബൈക്കിൽ കടന്നെന്നാണു പരാതി. യുവാവ് ബഹളംവച്ചതോടെ സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാരും കച്ചവടക്കാരും ബൈക്ക് പോയ ഭാഗത്തു തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. തന്റെ മൊബൈൽ ഷോപ്പിൽ സാധനം വാങ്ങാനെത്തിയപ്പോഴാണു സംഘത്തെ പരിചയപ്പെട്ടതെന്നാണു യുവാവിന്റെ മൊഴി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൗത്ത് സിഐ അറിയിച്ചു. 

തട്ടിപ്പ് നടത്തിയവർ ഒരു മാസമായി പാലക്കാട് നഗരത്തിലുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കൂടുതലാളുകൾ പരാതിയുമായെത്തുന്നുണ്ട്. ആറ് മാസം മുൻപ് കൽമണ്ഡപത്തിലെ വ്യാപാരിയുടെയും ആറ് ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ബാഗ് തട്ടിയെടുത്ത സംഘത്തിന് ഇതുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കും.