റോഡിലൂടെ നടന്നു പോയ വീട്ടമ്മയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

കൊല്ലം കുണ്ടറയിൽ റോഡിലൂടെ നടന്നു പോയ വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുണ്ടറ പടപ്പക്കര സ്വദേശി ചട്ടി സജി എന്ന സജീവിനെയാണ് കുണ്ടറ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആറിനാണ് പടപ്പക്കര സ്വദേശിനിയായ വീട്ടമ്മയെ സജീവ് ആക്രമിച്ചത്. പരാതിക്കാരി സെക്രട്ടറിയായുള്ള കുടുംബശ്രീയിൽ നിന്ന് വായ്പ അനുവദിച്ചു നൽകാത്തത് മൂലമുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. 

പടപ്പക്കര സെന്റ് ജോസഫ് പള്ളിയിലേക്ക് നടന്നു പോകുംവഴി മൃഗാശുപത്രി ജംഗ്ഷനിൽ വച്ച് വീട്ടമ്മ ആക്രമണത്തിന് ഇരയായി. പ്രതിയായ സജീവ് വീട്ടമ്മയുടെ പിന്നാലെ ചെന്ന് വായ പൊത്തി പിടിച്ചു. അതിനുശേഷം ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി. വീട്ടമ്മ പൊലീസില്‍ നല്‍കിയതോടെ പ്രതി ഒളിവിൽ പോയി. പിന്നീട്  കഴിഞ്ഞദിവസം പടപ്പക്കരയിൽ നിന്നാണ് കുണ്ടറ പൊലീസ് പിടികൂടിയത്. നിരവധി കേസിലെ പ്രതിയായ സജീവ് നേരത്തെ പൊലീസിനെയും ആക്രമിച്ചിട്ടുളളതായി പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.