വാള്‍, ഡ്രാഗണ്‍ കത്തി, മുളകുപൊടി, മങ്കിത്തൊപ്പി; കുപ്രസിദ്ധ ടിബി ഗ്രൂപ്പ്; ലക്ഷ്യം എന്‍എച്ച്

മംഗളൂരു: ദേശീയപാതയിൽ യാത്രക്കാരെ കൊള്ളയടിക്കാൻ പദ്ധതിയിട്ട എട്ടംഗ സംഘം പിടിയിൽ. മംഗളൂരു മർണമിക്കട്ടെയിലെ പട്ടൊഞ്ചി തൗസിർ (28), ബണ്ട്വാൾ ഫറാങ്കിപ്പേട്ട് അർക്കുള കോട്ടജിൽ മുഹമ്മദ് അറാഫത് (അറാഫ-29), ഫറാങ്കിപ്പേട്ട് അമ്മേമറിൽ തസ് ലീം(27), മുഹമ്മദ് സൈനുദ്ദീൻ(24), ബണ്ട്വാൾ ഗവൺമെന്റ് സ്‌കൂളിനടുത്ത തുമ്പെ ഹൗസിൽ നാസിർ ഹുസൈൻ(29), പഡു പത്താംമൈലിൽ മുഹമ്മദ് റഫീഖ്(37), മുഹമ്മദ് സഫ് വാൻ(സഫ് വാൻ-25),മുഹമ്മദ് ഉനൈസ് (ഉനൈസ്-25) എന്നിവരെയാണു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്.

വാഹന യാത്രക്കാരെ അക്രമിക്കാനായി കരുതിയ 2 വാളുകൾ, 2 കത്തികൾ,1 ഡ്രാഗൺ കത്തി, 3 പായ്ക്കറ്റ് മുളകുപൊടി, തലയും മുഖവും മറയ്ക്കാനുള്ള 5 മങ്കിത്തൊപ്പി, സഞ്ചരിക്കാൻ ഉപയോഗിച്ച കാർ എന്നിവ ഇവരിൽ നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉലൈബെട്ടു പറാറിയിൽ നിന്നാണു സംഘം പിടിയിലായത്. തടഞ്ഞു നിർത്തി കൊള്ളയടിക്കാൻ ഇതു വഴി വരുന്ന വാഹനങ്ങൾ കാത്തു നിൽക്കവേയാണു പിടിയിലായത്.

ദേശീയപാതയിൽ വാഹനങ്ങൾ കൊള്ളയടിക്കാനും ഇവർ പദ്ധതിയിട്ടിരുന്നതായി സിറ്റി പൊലീസ് കമ്മീഷണർ എൻ.ശശികുമാർ, ഡപ്യൂട്ടി പൊലീസ് കമ്മീഷണർമാരായ ഹരിറാം ശങ്കർ (ക്രമസമാധാനം), വിനയ് ഗവാങ്കർ (ക്രൈം ആൻഡ് ട്രാഫിക്) എന്നിവർ അറിയിച്ചു. തൊസിറും നിലവിൽ വിദേശത്തുള്ള കുപ്രസിദ്ധ ഗുണ്ട ബതീഷും (ബസിത്) ആണു സംഘത്തിന്റെ തലവൻമാർ. ഇരുവരുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് ടിബി ഗ്രൂപ്പ് എന്ന പേരിലാണു സംഘം അറിയപ്പെടുന്നത്.

പണമിടപാടു സംഘങ്ങളുടെ പിരിവുകാരായും ഇവർ പ്രവർത്തിക്കുന്നുണ്ട്. തൗസിറും തസ് ലീമും ധർമസ്ഥലയിൽ കവർച്ചാ ശ്രമക്കേസിൽ പ്രതികളാണ്. തൗസീറിനെതിരെ 6 കേസുകൾ നിലവിലുണ്ട്. 2017ൽ ഫറാങ്കിപ്പേട്ടിൽ റിയാസ്, ഫയാസ് എന്നിവരെ കൊലപ്പെടുത്തിയത് അടക്കം 12 കേസുകളിൽ പ്രതിയാണ് തസ് ലിം. മുഹമ്മദ് സൈനുദ്ദീനെതിരെ 9ഉം അറാഫത്തിനെതിരെ 3ഉം നസീർ ഹുസൈൻ, മുഹമ്മദ് റഫീഖ് എന്നിവർക്ക് എതിരെ ഓരോന്നും കേസുകൾ നിലവിലുണ്ട്.