വയോധികൻ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലിസ്

ഇടുക്കി അടിമാലി കുരിശുപാറയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റേത് കൊലപാതകമെന്ന് പൊലീസ്. അറുപത്തിനാലുകാരനായ അറയ്ക്കൽ ഗോപിയെ ഇന്ന് രാവിലെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ ഗോപിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിനന്റെ നിഗമനം.

രാവിലെയാണ് ഗോപിയെ വീട്ടിനുള്ളിൽ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവായി കുരിശുപാറയ്ക്ക് സമീപമുള്ള ചായക്കടയിൽ എത്തിയിരുന്ന ഗോപിയെ കാണാതായതോടെ സുഹൃത്തുക്കൾ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് മരിച്ചു കിടന്ന ഗോപിയെ കണ്ടത്. മുഖത്തുള്ള മുറിവുകളാണ് കേസിൽ അസ്വഭാവികത വർധിപ്പിക്കുന്നത്. ഗോപിയുടെ കഴുത്തിലെ മാല കാണാനില്ലെന്ന സുഹൃത്തുകളുടെ മൊഴി കൂടി പരിഗണിച്ചാണ് മോഷണത്തിടയിൽ പ്രതികൾ ഗോപിയെ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസിൻ്റെ സംശയത്തിന് കാരണം. ഒറ്റയ്ക്കാണ് ഗോപി താമസിച്ചിരുന്നത്. ഇതറിയാവുന്ന ആരോ ആകാം കൊലയ്ക്ക് പിന്നിലെന്നും വിലയിരുത്തുന്നു.

ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഗോപിയുടെ ബന്ധുക്കളിൽ നിന്നും അയൽക്കാരിൽ നിന്നും വിവരങ്ങൾ രേഖരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.