കള്ളിപ്പാറയിൽ പിറന്ന് 'നക്ഷത്രക്കുഞ്ഞ്'; യുവതിക്ക് ആംബുലൻസിൽ പ്രസവം

ആംബുലൻസ് പൈലറ്റ് പ്രദുൽ ചന്ദ്രനും മെഡിക്കൽ ടെക്നീഷ്യൻ രഞ്ജിത്തും

നീലക്കുറിഞ്ഞി വിരിഞ്ഞ് ജനശ്രദ്ധയാകർഷിച്ച കള്ളിപ്പാറയിൽ ഇന്നലെ ചന്ദ്രികയ്ക്കും സെന്തിൽ കുമാറിനും ഒരു പെൺകുഞ്ഞ് പിറന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ആംബുലൻസിൽ ചന്ദ്ര കുഞ്ഞിന് ജൻമം നൽകിയത്. ആനയിറങ്കൽ ശങ്കരപാണ്ടിമെട്ടിലാണ് ചന്ദ്രയും സെന്തിലും താമസിക്കുന്നത്.

ഇന്നലെ രാവിലെ ഒൻപതരയോടെ രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപവാസികൾ ആശാ പ്രവർത്തകയായ ദേവിയെ അറിയിക്കുകയും ദേവി ഉടൻ കനിവ് 108 ആംബുലൻസിന്റെ സഹായം തേടുകയുമായിരുന്നു. കൺട്രോൾ റൂമിൽനിന്ന് ഉടൻ അത്യാഹിത സന്ദേശം ശാന്തൻപാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി.

ആംബുലൻസ് പൈലറ്റ് പ്രദുൽ ചന്ദ്രൻ, എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ രഞ്ജിത്ത് കെ.ബാലൻ എന്നിവർ സ്ഥലത്തെത്തി ചന്ദ്രയുമായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് കള്ളിപ്പാറ എത്തിയപ്പോഴേക്കും ചന്ദ്രയുടെ ആരോഗ്യനില വഷളായി. രഞ്ജിത്ത് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്നു മനസ്സിലാക്കി ഇതിനു വേണ്ട സജ്ജീകരണങ്ങൾ ആംബുലൻസിൽ ഒരുക്കി.

10.40ന് രഞ്ജിത്തിന്റെ പരിചരണത്തിൽ ചന്ദ്ര കുഞ്ഞിന് ജന്മം നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് പ്രദുൽ ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Native woman gave birth to child in ambulance ,kallippara