മുഖംമൂടിയിട്ട് വന്നു; പ്രായമായ ദമ്പതികളെ വീട്ടിൽ പൂട്ടിയിട്ട് വീടിന്റെ മതിൽ ഇടിച്ചുതകർ‌ത്തു

പ്രായമായ ദമ്പതികളെ വീട്ടിൽ പൂട്ടിയിട്ട് തെരുവുവിളക്കുകൾ കെടുത്തി വീടിന്റെ മതിൽ തകർത്തതായി പരാതി. കുഴികണ്ടത്തിൽ ബാബുവിന്റെ മതിലാണ് തകർത്തത്. വെള്ളി രാത്രി 11.30 നാണ് സംഭവം. മതിൽ തകർക്കാൻ വേണ്ടി സമീപത്തെ തെരുവുവിളക്കുകളുടെ വൈദ്യുതി ബന്ധം വിഛേദിച്ചതായി കണ്ടെത്തി.

വീടിന്റെ മുൻവശത്തുള്ള ഗ്രില്ല് പുറത്തുനിന്ന് താഴിട്ടു പൂട്ടിയ ശേഷമായിരുന്നു മതിൽ തകർത്തത്. ദമ്പതികൾ മാത്രം താമസിക്കുന്ന വീടാണിത്. വീടിന്റെ മതിൽ പൂർണമായും തകർത്തു. വീടിരിക്കുന്ന 11-ാം വാർഡിലെ സിപിഎമ്മിന്റെ പഞ്ചായത്തംഗം കെ.എസ്.സജിത്തിന്റെ (ലല്ലു) നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു.

അക്രമം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു രണ്ടു പേരുടെ ചിത്രം ലഭിച്ചിട്ടുണ്ട്. മുഖംമൂടിയിട്ട് കമ്പിപ്പാരയുമായി എത്തിയവരാണ് അക്രമം നടത്തിയത്. മതിൽ തകർന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു ബഹളം വയ്ക്കുകയും ബന്ധുക്കളെ വിളിച്ചറിയിക്കുകയും ചെയ്തപ്പോൾ സംഘം കടന്നുകളഞ്ഞു.

വീടിന്റെ മുൻവശത്തുള്ള വഴിയുമായി ബന്ധപ്പെട്ടു തർക്കങ്ങൾ നിലവിലുണ്ടായിരുന്നു. മതിൽ പൊളിക്കുന്നതിനെതിരെ കോടതി ഉത്തരവും നിലവിലുണ്ട്. മതിൽ പൊളിക്കുമെന്നു പറഞ്ഞ് വീട്ടുടമയുടെ മകനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പുന്നൂസ് സ്ഥലം സന്ദർശിച്ചു. പുളിക്കീഴ് പൊലീസ് കേസെടുത്തു.