പാണ്ടിക്കാട് പോക്സോ കേസിൽ 3 പേർ കൂടി അറസ്റ്റിൽ; ആകെ പിടിയിലായത് 24 പേർ

മലപ്പുറം പാണ്ടിക്കാട് സര്‍ക്കാര്‍ ഹോമില്‍ നിന്ന് കുടുംബത്തിനൊപ്പം വിട്ടയച്ച പെണ്‍കുട്ടി മൂന്നാംവട്ടവും പീഡനത്തിന് ഇരയായ കേസില്‍ മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍. കേസന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച പൂന്താനം കൊണ്ടിപ്പറമ്പ് മുതിരക്കുളവന്‍ മുഹമ്മദ് അന്‍സാര്‍, തൊരക്കാട്ടില്‍ ഷഫീഖ്, പന്തല്ലൂര്‍ ആമക്കാട് ചുളളിക്കുളവന്‍ അബ്ദുല്‍ റഹീം എന്നിവരാണ് അറസ്റ്റിലായത്. വണ്ടൂര്‍ സി.ഐയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 44 പ്രതികളുളള കേസില്‍ ഇതോടെ 24 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. എടയാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ബിപിനും ഇന്നലെ അറസ്റ്റിലായിരുന്നു. പുതുതായി റജിസ്റ്റര്‍ ചെയ്ത 29 കേസുകളിലായി ഇനി 20 പ്രതികള്‍ കൂടി പിടിയിലാവാനുണ്ട്. 

ആസൂത്രിതമായി ഒരു സംഘമല്ല പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത ബന്ധുക്കള്‍ അടക്കമുളളവരേയും വിശദമായി ചോദ്യം ചെയ്യണമെന്ന് സി.ഡബ്ല്യൂ.സി ആവശ്യപ്പെട്ടിട്ടുണ്ട്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയുടെ ചുമതലയുളള പി.പി. ഷംസിന്റെ നേതൃത്വത്തില്‍ 3 സി.ഐമാരും 7 എസ്.ഐ മാരുമടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.