1.85 ലക്ഷം തട്ടി; 18 വർഷം മറഞ്ഞിരുന്നു: ഒടുവിൽ പിടികിട്ടാപ്പുള്ളി സുകൃതി പിടിയിൽ

2002ൽ 1.85 ലക്ഷം രൂപ തട്ടിയ കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സ്ത്രീ 18 വർഷങ്ങൾക്കു ശേഷംപിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജമ്മുകശ്മീർ ക്രൈം ബ്രാഞ്ച് ഡൽഹിയിൽനിന്നു പ്രതിയെ അറസ്റ്റ് ചെയ്തു. 

ജമ്മുവിൽ റജിസ്റ്റർ ചെയ്ത കേസിൽ സുകൃതി ഗുപ്ത എന്ന സ്ത്രീയാണ് അറസ്റ്റിലായത്. 2002ലാണ് പരാതിക്കാരൻ സുകൃതി ഗുപ്തയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ കുറ്റക്കാരിയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. 

2006ൽ കോടതിയിൽ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചുവെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടർന്ന് കോടതി ഇവരെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. നീണ്ട 18 വർഷം പൊലീസ് ഇവർക്കു വേണ്ടി തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.