യുവതിയെ രാത്രി വിജനസ്ഥലത്ത് തടഞ്ഞു, കരഞ്ഞപ്പോൾ വായ പൊത്തി ഉപദ്രവിച്ചു; അറസ്റ്റ്

തൊടുപുഴ: ജോലി കഴിഞ്ഞു സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങിയ യുവതിയെ പിന്തുടർന്ന്, ഉടുമ്പന്നുരിനു സമീപം വിജനമായ സ്ഥലത്ത് തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ ഉടുമ്പന്നൂർ കളപ്പുരയ്ക്കൽ മാഹിൻ റഷീദ് (23) അറസ്റ്റിൽ.

കരിമണ്ണൂർ എസ്ഐ കെ. സിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം 2നു രാത്രി എട്ടോടെയാണ് സംഭവം. യുവതി കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ച ശേഷമാണ് ഉപദ്രവിച്ചത്. 

വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. പ്രതിയെ യുവതി തിരിച്ചറിഞ്ഞു. കഞ്ചാവ് ഉപയോഗിക്കുന്നവരെപ്പറ്റി നിരീക്ഷണം നടത്തിയതിൽ നിന്നാണ് പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. 

കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ അടിപിടിക്കേസിലും കഞ്ചാവു കേസിലും മാഹിൻ റഷീദ് പ്രതിയാണെന്ന് പൊലീസ് പറ​ഞ്ഞു. പൊലീസ് സംഘത്തെ തിരിച്ചറിഞ്ഞ പ്രതി കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി കീഴപ്പെടുത്തി. എസ്ഐക്ക് ഒപ്പം അഡീഷനൽ എസ്ഐ പി.എ. തോമസ്, വനിതാ പൊലീസ് ഓഫിസർ യമുന എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.  പ്രതിയെ ഇടുക്കി കോടതിയിൽ ഹാജരാക്കി.