ബലാൽസംഗകേസ്; എൽദോസ് കുന്നപ്പള്ളിലിനെ തിരുവനന്തപുരത്തെത്തിച്ച് തെളിവെടുത്തു

ബലാൽസംഗകേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിലിനെ തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുത്തു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷമായിരുന്നു തെളിവെടുപ്പ്. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യാപേക്ഷയുമായി എൽദോസ് കുന്നപള്ളിൽ കോടതിയെ സമീപിച്ചു. 

ചോദ്യം ചെയ്യലിന്റെ മൂന്നാം ദിവസമാണ് എൽദോസ് കുന്നപ്പിള്ളിലിനെ കോവളത്ത് ഉൾപ്പെടെ എത്തിച്ച് തെളിവെടുത്തത്. ഇതിന് മുന്നോടിയായി ജനറൽ ആശുപത്രിയിൽ എംഎൽ.എയുടെ ലൈംഗിക ശേഷി ഉൾപെടെ പരിശോധിച്ച. കോവളത്തെ സർക്കാർ ഗസ്റ്റ് ഹൗസിലും തുടർന്ന് തന്നെ തളളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്ന് പരാതിക്കാരി ആരോപിച്ചിട്ടുള്ള കോവളം ആത്മഹത്യ മുനമ്പിലും എൽദോസുമായി പൊലീസ്  തെളിവെടുത്തു. ആത്മഹത്യ മുനമ്പിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്ന ആരോപണം എം.എൽ.എ തള്ളി.

ജൂലൈ മാസം 27 ന് തന്നെ പീഡിപ്പിച്ചെന്ന് യുവതി മൊഴി നൽകിയിട്ടുള്ള ചൊവ്വരയിലെ സ്വകാര്യ റിസോർട്ടിൽ എത്തിച്ചുo തെളിവെടുത്തു. അതേ സമയം, യുവതിയുടെ ആരോപണങ്ങൾക്ക് ബലം നൽകുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് . 

ഇതിനിടെ, ചില കോൺഗ്രസ് വനിതാ നേതാക്കളിൽ നിന്ന് ഭീഷണിയുള്ളതായി പരാതിക്കാരി വെളിപ്പെടുത്തി.

അതേസമയം, അഭിഭാഷകന്റെ ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തി എന്നത് അടക്കമുള്ള യുവതിയുടെ മറ്റൊരു പരാതിയിൽ വഞ്ചിയൂർ പൊലീസ് എടുത്ത കേസിലും മുൻകൂർ ജാമ്യം തേടി എൽദോസ് സെഷൻസ് കോടതിയെ സമീപിച്ചു. പീഡനക്കേസിൽ എൽദോസിനുള്ള മുൻകൂർ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ തീരുമാനം.