കെട്ടുകൾ മുറുകാതെ, യൂണിഫോം മാറാതെ, കതക് അടയ്ക്കാതെ ആത്മഹത്യ; ദുരൂഹത ബാക്കി

കടമനിട്ടയിൽ ഹയർ സെക്കൻഡറി വിദ്യാർഥിനിയും കാരുമല മേലേടത്ത് വിനോദ്കുമാറിന്റെയും മഞ്ജുവിന്റെയും മകളുമായ മൈഥിലി വിനോദ് ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് ഇന്ന് 2 വർഷം തികയുന്നു. 2018 ജൂൺ 13ന് സ്കൂൾ വിട്ടു വന്ന മൈഥിലിയെ അടുക്കളയിൽ വിറകുവയ്ക്കുന്ന ചേരിൽ തൂങ്ങിയ നിലയിൽ കാണ്ടെത്തുകയായിരുന്നു. കെട്ടുകൾ മുറുകാതെയും യൂണിഫോം മാറാതെയും കതക് തുറന്ന നിലയിലും കാണപ്പെട്ടത് ആത്മഹത്യ തന്നെയോ എന്ന സംശയത്തിന് ഇടയാക്കി. 

കുട്ടി ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്ന് നാട്ടുകാരും വീട്ടുകാരുംപറയുന്നു. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് ആറന്മുള പൊലീസും പത്തനംതിട്ട ക്രൈം ഡിറ്റാച്ച്മെന്റും അന്വേഷണം ഏറ്റെടുത്തു. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കർമ സമിതിയും രൂപീകരിച്ചു. തുടർന്ന് മാതാപിതാക്കൾ സുരേഷ് ഗോപി എംപിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും പരാതി നൽകി.  കൊല്ലം ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.