നഗരമധ്യത്തിൽ ക്വട്ടേഷൻ സംഘം; തലപ്പത്ത് 22 കാരി; അമ്പരന്ന് പൊലീസ്

x-default

ജില്ലയെ ഞെട്ടിച്ച് പെൺക്വട്ടേഷൻ. കഴിഞ്ഞ ദിവസം കണ്ണൂർ നഗരമധ്യത്തിൽ പട്ടാപകൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിനു പിന്നിൽ 22 വയസ്സുകാരിയായ യുവതിയെന്നു പൊലീസ് കണ്ടെത്തി. ക്വട്ടേഷൻ വിവരമറിഞ്ഞു സംഘത്തെ പൊലീസ് വളഞ്ഞതോടെ കാറിൽ നിന്നു രക്ഷപ്പെട്ടവരിൽ യുവതിയുമുണ്ടായിരുന്നു.

ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവർക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കാനാണു പൊലീസിന്റെ തീരുമാനം. കണ്ണൂർ നഗരത്തിലെ താമസക്കാരിയാണു യുവതിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയത്തിനു വാടക ഇനത്തിൽ നൽകിയ തുകയിൽ 30,000 രൂപ തിരിച്ചു ലഭിക്കാത്തതിനെ ചൊല്ലി വ്യാപാരിയുമായി പ്രശ്നമുണ്ടായിരുന്നു. 

ഇതേ തുടർന്നു വാങ്ങാൻ ചെന്നതാണെന്നും വെറുതെ ഭീഷണിപ്പെടുത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നുമാണു സംഘം മൊഴി നൽകിയിരിക്കുന്നത്. എന്നാൽ 30000 രൂപയ്ക്കു വേണ്ടി മാത്രമായി ക്വട്ടേഷൻ സംഘം പട്ടാപകൽ നഗരമധ്യത്തിൽ ആക്രമണത്തിന് ഇറങ്ങിയെന്നു പൊലീസ് വിശ്വസിക്കുന്നില്ല. സംഭവത്തിൽ വിശദ അന്വേഷണം നടത്താനാണു പൊലീസ് തീരുമാനം.അതേസമയം കേസിൽ പരാതി നൽകാൻ ആക്രമിക്കപ്പെട്ട വ്യാപാരി തയാറായിട്ടില്ല. ഇതു കൊണ്ടു തന്നെ യുവതിയെ കേസിൽ പ്രതിചേർക്കാൻ പൊലീസിനു പ്രായോഗിക തടസ്സമുണ്ട്. നിലവിൽ പൊലീസിനെ ആക്രമിച്ചെന്ന കേസിലാണു ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങൾ ഉൾപ്പെടെ  5 പേരെ അറസ്റ്റ് ചെയ്തത്.