കൈകാലുകളും തലയും വെട്ടിമാറ്റിയ നിലയിൽ പുരുഷന്റെ മൃതദേഹം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൈകാലുകളും തലയും വെട്ടിമാറ്റിയ  പുരുഷ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. കുമളിക്ക് സമീപം കമ്പം - ചുരുളി റോഡരികിലാണ് മൃതദേഹം കണ്ടത്. കേരള - തമിഴ്നാട് അതിർത്തി മേഖലകളില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് കമ്പം - ചുരുളി റോഡരികിൽ തൊട്ടമൻ തുറൈ എന്ന സ്ഥലത്ത് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിടുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 9 ന് ശേഷം ഇരുചക്ര വാഹനത്തിൽ ഒരു പുരുഷനും സ്ത്രീയും എത്തി മൃതദേഹം വലിച്ചെറിഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. എന്താണ് വലിച്ചെറിഞ്ഞത് എന്ന് ഇവർ ചോദിച്ചപ്പോൾ വീട്ടിൽ പൂജ നടന്നതിനു ശേഷം മിച്ചമുള്ള പൂജാ സാധനങ്ങൾ കളയാനെത്തിയെന്ന മറുപടി നൽകിയ ശേഷം ബൈക്കിലെത്തിയവർ മടങ്ങി.   

ബൈക്കിലെത്തിയവര്‍  തമിഴിലാണ്   സംസാരിച്ചത്. സംശയം തോന്നി  തോട്ടിൽ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോഴാണ് കൈ, കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം  കണ്ടെത്തിയത്.  പൊലീസ് നടത്തിയ അന്വേഷണത്തിൽ 25 - നും 30 നും ഇടയിൽ പ്രായമുള്ളയാളുടെ  മൃതദേഹമാണ് ഇതെന്ന് കണ്ടെത്തി. മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ട്.

പൊലീസ് നായ അടക്കം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ചില്ല. കേസ്  അന്വേഷണത്തിനായി 4 സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ചു. ജില്ല അതിർത്തി മേലയിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.