പ്രണയത്തിന് അമ്മായിഅമ്മ തടസം; കൊലപാതകത്തിന് ശേഷം പാമ്പിനെക്കൊണ്ട് കടിപ്പിച്ചു

കാമുകനുമായുള്ള അടുപ്പം അമ്മായിഅമ്മ കണ്ടെത്തി. ഇതേ തുടർന്ന് മരുമകൾ അമ്മായിഅമ്മയെ കൊലപ്പെടുത്തിയ ശേഷം സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു. രാജസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവം. അൽപന എന്ന യുവതിയാണ് ഭർതൃമാതാവ് ശുഭോദേവിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

രണ്ട് വർഷം മുൻപാണ് അൽപനയുടെയും സച്ചിന്റെയും വിവാഹം കഴിഞ്ഞത്. സൈനികനായ സച്ചിൻ ദൂരെയാണ് ജോലി ചെയ്യുന്നത്. സച്ചിന്റെ സഹോദരനും പിതാവും സൈന്യത്തിൽ തന്നെയാണ്. ശുഭോദേവിയും അൽപനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നു. അൽപനയ്ക്ക് മനീഷ് എന്ന യുവാവുമായി അടുപ്പമുള്ളത് ശുഭോദേവി കണ്ടെത്തി. ഈ വിവരം മകനെ അറിയിക്കുമെന്ന് ഇവർ അൽപനയെ അറിയിച്ചു.

സദാസമയവും മനീഷുമായി ഫോണിൽ സംസാരിക്കുന്നത് ശുഭോദേവി വിലക്കി. പ്രണയത്തിന് അമ്മായിഅമ്മ തടസമാണെന്ന് തിരിച്ചറിഞ്ഞതോടെ മനീഷും അൽപനയും കൃഷ്ണകുമാറെന്ന സുഹൃത്തും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി മയക്കിയ ശേഷം ശുഭോദേവിയെ ഇവർ കഴുത്ത് ഞെരിച്ച് കൊന്നു, അതിന് ശേഷം സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു.

തുടക്കത്തിലൊന്നും ആർക്കും അസ്വഭാവികത തോന്നിയില്ല. എന്നാൽ അൽപനയുെട പെരുമാറ്റത്തിൽ തോന്നിയ നേരിയ സംശയമാണ് ചില ബന്ധുക്കളെക്കൊണ്ട് പരാതി നൽകാൻ ഇടയാക്കിയത്. മനീഷും അൽപനയും തമ്മിലുള്ള ബന്ധം ഇവർ കണ്ടെത്തുകയും ചെയ്തു. ശുഭോദേവി മരിച്ച ദിവസം മനീഷിന്റെ ഫോണിലേക്ക് 124 തവണയാണ് അൽപന വിളിച്ചത്. അന്വേഷണത്തിൽ ഇതെല്ലാം സത്യമാണെന്ന് തെളിഞ്ഞു. ഇതോടെ അൽപനയും കൂട്ടരും കുറ്റം സമ്മതിച്ചു.