മദ്യപസംഘം ഒാടിച്ച കാര്‍ സ്കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

മലപ്പുറം നിലമ്പൂരില്‍ മദ്യപസംഘം ഒാടിച്ച കാര്‍ സ്കൂട്ടറിലിടിച്ച് കോളജ്  വിദ്യാര്‍ഥിനി മരിച്ചു. പാലേമാട് വിവേകാനന്ദ കോളജിലെ ബിരുദ വിദ്യാര്‍ഥിനി ഇരുപതു വയസുകാരി ഫാത്തിഫ റാഷിദയാണ് മരിച്ചത്. കാര്‍ യാത്രക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.  

കോളജില്‍ നിന്ന് അകമ്പാടത്തെ വീട്ടിലേക്ക് മടങ്ങുബോള്‍ മണ്ണുപ്പാടത്തു വച്ചായിരുന്നു അപകടം. എതിര്‍ദിശയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഫാത്തിമ റാഷിദ ഒാടിച്ച സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു. വനത്തിനുളളിലെ ആറടിയോളം താഴ്ചയുളള ഗര്‍ത്തത്തിലേക്കാണ് റാഷിദ സ്കൂട്ടര്‍ സഹിതം മറിഞ്ഞത്. കാര്‍ പാതയോരത്തെ മരത്തില്‍ ഇടിച്ചു മറിഞ്ഞു. കാര്‍ ഡ്രൈവറെ അടക്കം പുറത്തെടുത്ത നാട്ടുകാര്‍ ഡ്രൈവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്ന് പൊലീസിനെ അറിയിച്ചിരുന്നു. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് ഉപയോഗിച്ച മദ്യക്കുപ്പിയുടെ ബാക്കിഭാഗം കണ്ടെത്തി. കാർ ഡ്രൈവർ അരീക്കോട് സൗത്ത് പുത്തലം സ്വദേശി തെക്കെപ്പുറത്ത് അബ്ദുൽ റൗഫ്, കൊടപ്പനക്കൽ റംഷാദ്, പറമ്പത്ത് ഇക്ബാൽ , മൂഴിൽ ഗഫാർ  എന്നിവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം കാറിലുണ്ടായിരുന്ന അറയ്ക്കലകത്ത് ഫവാസ് , കിളിക്കല്ല് തെക്കെത്തൊട്ടി നൗഷാദ് എന്നിവരെ സംഭവസ്ഥലത്തു നിന്നു പൊലീസ് അറസ്റ്റു ചെയ്തു. 

പരുക്കേറ്റ കാര്‍ ഡ്രൈവറേയും ഒപ്പമുളള നാലു പേരേയും പരിശോധിച്ച നിലമ്പൂര്‍ ജില്ലാശുപത്രിയിലെ ഡോക്ടറും മദ്യത്തിന്റെ ഗന്ധമുളളതായി രേഖപ്പെടുത്തിയിട്ടുണ്ട്.  അരീക്കോട് നിന്ന് കക്കാംടംപൊയിലിലേക്ക് യാത്ര പോയ സംഘമാണ് അപകമുണ്ടാക്കിയത്. അകമ്പാടം സദ്ദാം ജംഗ്ഷഷനിലെ പാലോട്ടിൽ അബ്ദുറഹ്മാന്റയും ഷാഹിനയുടെയും മകളാണ് ഫാത്തിമ റാഷിദ.