പ്രണയബന്ധത്തെ ചൊല്ലി തര്‍ക്കം: യുവാവിനെ കുത്തിക്കൊന്ന കേസില്‍ ഒരാള്‍ കൂടി കീഴടങ്ങി

പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കൊല്ലം കണ്ണനല്ലൂരില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ ഒരാള്‍ കൂടി കീഴടങ്ങി. പെണ്‍കുട്ടിയുടെ ബന്ധുവായ മുഖ്യ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിനായി പള്ളിമണ്‍ ആറ്റില്‍ തിരച്ചില്‍ നടത്തി.

പള്ളിമണ്‍ സ്വദേശി ആദർശ് ശനിയാഴ്ച്ച രാത്രിയാണ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആദര്‍ശിനെ പത്തുണിയോടെ മൂന്നംഗ സംഘം അവിടെ നിന്നു വിളിച്ചിറക്കി. വാക്കേറ്റത്തിനിടെ കത്തികൊണ്ട് കഴുത്തിന് കുത്തുകയായിരുന്നു.  കൊലപാതകത്തിന് ശേഷം മുഖ്യപ്രതി രാമന്‍ കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. രാമന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി കൊല്ലപ്പെട്ട ആദര്‍ശ് അടുപ്പത്തിലായിരുന്നു. 

ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. ഒളിവിലായിരുന്ന കൂട്ടു പ്രതിയും ഓട്ടോഡ്രൈവറുമായ സുജിത്ത് പൊലീസില്‍ കീഴടങ്ങി. മറ്റൊരു പ്രതിയായ ജ്യോതി ഇപ്പോഴും ഒളിവിലാണ്. ആദര്‍ശിനെ കുത്തികൊല്ലാന്‍ ഉപയോഗിച്ച കത്തി പള്ളിമണ്‍ ആറില്‍ ഉപേക്ഷിച്ചെന്നാണ് പ്രതിയുടെ മൊഴി. അഗ്നിശമന സേന രണ്ടു മണിക്കൂറിലധികം തിരഞ്ഞെങ്കിലും ആയുധം കണ്ടെത്താനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആദര്‍ശിന്റെ മൃതദേഹം സംസ്കരിച്ചു.