ബ്ളേഡ് മാഫിയ സംഘം യുവാവിനെ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം വിഴിഞ്ഞത്ത് ബ്ളേഡ് മാഫിയ സംഘം യുവാവിനെ മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ നട്ടെല്ലിന് പരുക്കേറ്റ രാജേഷ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും അക്രമിസംഘത്തെ പൊലീസ് പിടികൂടിയില്ല.

തിരുവോണനാളിലാണ് വിഴിഞ്ഞം പുന്നക്കുളം സ്വദേശി രാജേഷ് ആക്രമിക്കപ്പെട്ടത്. വിഴിഞ്ഞം സ്വദേശിയായ പലിശക്കാരനില്‍ നിന്ന് രാജേഷ് ഒരു വര്‍ഷം മുന്‍പ് ഇരുപതിനായിരം രൂപ കടം വാങ്ങിയിരുന്നു. കുട്ടിയുടെ ചികിത്സക്കായി വാങ്ങിയെന്നാണ് രാജേഷ് പറയുന്നത്. അതിന് ശേഷം ഇതുവരെ പതിനാലായിരം രൂപ പലിശ മാത്രം നല്‍കി. എന്നാല്‍ തിരുവോണത്തിന്റെ തലേദിവസം വിളിച്ച് പലിശയും മുതലും ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത് നല്‍കാതെ വന്നതോടെ മര്‍ദിച്ചെന്നാണ് പരാതി.

രാജേഷിന്റെ നട്ടെല്ലിന് പൊട്ടലുണ്ടെന്ന് ചികിത്സാരേഖകളില്‍ വ്യക്തമായിട്ടും പലിശക്കാര്‍ക്കെതിരെ പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതല്ലാതെ അറസ്റ്റ് വൈകുകയാണ്. അന്വേഷണം നടന്ന് വരുന്നൂവെന്നാണ് വിഴിഞ്ഞം പൊലീസിന്റെ മറുപടി.