ഇടുക്കിയിൽ തോട്ടിൽ ആദിവാസി മരിച്ച നിലയിൽ

ഇടുക്കി  രാജകുമാരിക്ക് സമീപം മഞ്ഞക്കുഴി തോട്ടിൽ ആദിവാസിയെ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ഞക്കുഴി പട്ടികവർഗ്ഗ കുടി സ്വോദേശി  കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽവഴുതി വീണ് പരിക്കേറ്റതാകാം മരണകാരണം എന്നാണ്  പ്രാഥമിക നിഗമനമെങ്കിലും മരണത്തിനുപിന്നില്‍ അസ്വാഭാവികതയുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.  

ഇടുക്കി മഞ്ഞക്കുഴിയിലെ  സ്വകാര്യ ഏലത്തോട്ടത്തിലെ വാച്ചറായ കുമാർ  ഭാര്യ മുത്തുമാരിയ്ക്ക് സുഖമില്ലാതിരുന്നതിനാൽ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. വൈകിട്ട് മടങ്ങിയെത്തിയ ശേഷം രാത്രിയോടെ തോട്ടത്തിലെ കാവൽ ജോലിയ്ക്കായി പോയി. പ്രദേശത്ത് അസാധാരണമായ കനത്ത മഴയും, തോട്ടിൽ നല്ല നീരൊഴുക്കും ഈ സമയം ഉണ്ടായിരുന്നു. ഇന്നലെ രാവിലെ തോട്ടത്തിൽ എത്തിയവർ തോട്ടിലെ നീരൊഴുക്കിൽ മരിച്ചുകിടക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. 

തുടർന്ന് ഇവർ മറ്റുള്ളവരെയും, ശാന്തൻപാറ പൊലീസിലും അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ കഴുത്തിന് ഒടിവ് സംഭവിച്ചതായി കണ്ടെത്തി. തോട്ടത്തിലൂടെ നടക്കുന്നതിനിടെയോ, തോട് മറികടക്കുവാൻ ശ്രമിക്കുന്നതിനിടയിലൊ കാൽ വഴുതിവീണ് അപകടം സംഭവിച്ചതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. എസ്. ഐ ബി. വിനോദ്‌കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.