പെൻഷൻ കൊടുത്തില്ല; അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ; ക്രൂരത

മാതൃദിനത്തൽ കേരളത്തെ നടുക്കി ഒരു മകന്റെ ക്രൂരത. പെൻഷൻ തുക ചോദിച്ചിട്ടു കൊടുക്കാത്തതിന് 70 വയസ്സുള്ള അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ് മകൻ അറസ്റ്റിലായത്.  കുമളി ചെങ്കര എച്ച്എംഎൽ എസ്റ്റേറ്റ് പത്താം നമ്പർ ലയത്തിൽ താമസിക്കുന്ന രാജേന്ദ്രനെയാണ് പൊലീസ് പിടികൂടിയത്.വീട്ടുവാതിലിന്റെ താഴിൽ വൈദ്യുതി പ്രവഹിപ്പിച്ചാണ് അമ്മയെ അപായപ്പെടുത്താൻ ശ്രമിച്ചത്. 

അമ്മ മരിയ സെൽവവും ഏകമകനായ രാജേന്ദ്രനും മാത്രമാണു വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ പുറത്തുപോയ സമയത്ത് രണ്ടു താഴുകൾ കൊണ്ടു വീടു പൂട്ടിയ ശേഷം ഈ താഴുകളിലേക്കു വൈദ്യുതി കണക്‌ഷൻ നൽകുകയായിരുന്നു. അമ്മ തിരികെ വന്നു വീടിന്റെ കതകിൽ തൊട്ടതോടെ ഷോക്കേറ്റു തെറിച്ചുവീണു. പിന്നീട് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയാണു കണക്‌ഷൻ വിച്ഛേദിച്ചത്. 

ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുകയാണു തയ്യൽത്തൊഴിലാളിയായ രാജേന്ദ്രൻ. അമ്മയുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയൽക്കാർ പൊലീസിനെ അറിയിച്ചു. അമ്മയ്ക്കു ലഭിക്കുന്ന പെൻഷൻ തുക വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വഴക്കിട്ടു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നുവെന്നു പൊലീസ് കണ്ടെത്തി. ഇതുസംബന്ധിച്ച വൈരാഗ്യത്തിൽ ചെയ്തതാണെന്നാണു പൊലീസിന്റെ നിഗമനം. കൊലപാതകശ്രമത്തിനു രാജേന്ദ്രനെതിരെ കേസെടുത്തു.