അടിപിടിയില്‍ പരുക്കേറ്റ് ചികില്‍സ തേടിയവര്‍ ആശുപത്രിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

അടിപിടിയില്‍ പരുക്കേറ്റ് ചികില്‍സ തേടിയവര്‍ കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. അക്രമത്തില്‍ ഡ്യൂട്ടി ഡോക്ടറടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബൈക്കില്‍യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ പുനലൂര്‍ പേപ്പര്‍മില്ലന് സമീപംവെച്ച് ഒരു സംഘം മര്‍ദിച്ചു. ആക്രമണത്തില്‍ തലയ്ക്ക് പരുക്കേറ്റ ഷിന്റോയേയും തോളിന് പരുക്കേറ്റ ഷിജോയേയും നാട്ടുകാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്‍തുടര്‍ന്ന് എത്തിയ അക്രമി സംഘം ആശുപത്രിക്കുള്ളില്‍വെച്ചും യുവാക്കളെ മര്‍ദിച്ചു.

ഡോക്ടർമാര്‍ക്കും സെക്യൂരിറ്റി ജീവനക്കാരിക്കുമടക്കം മറ്റു അഞ്ചുപേര്‍ക്കും മര്‍ദനമേറ്റു. അത്യാഹിത വിഭാഗത്തിന്റെ വാതില്‍ തകര്‍ന്നു.

കണ്ടാലറിയാവുന്ന ഇരുപതുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാര്യറ സ്വദേശി ഷാരൂഖിനെ അറസ്റ്റ് ചെയ്തു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.