മതം മാറിയതിന്റെ പേരിൽ കൊല്ലപ്പെട്ട ഫൈസലിന്റെ കുടുംബത്തിന് വധഭീഷണി; സർവകക്ഷി യോഗം

മതം മാറിയതിന്റെ പേരിൽ കൊല്ലപ്പെട്ട മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിന് ആർ.എസ്.എസ് പ്രവർത്തകന്റെ വധഭീഷണി. പരാതിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നോണം തിരൂർ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു

ഇസലാം മതം സ്വീകരിച്ചതിനെ തുടർന്നായിരുന്നു ഫൈസലിനെ ആർ.എസ്.എസ്. പ്രവർത്തകർ വധിച്ചത്.തുടർന്ന് ഫൈസലിന്റെ കുടുംബവും മതം മാറിയിരുന്നു.കഴിഞ്ഞ ദിവസം പള്ളിയിൽ പോയി തിരികെ വരുമ്പോഴാണ് ഫൈസലിന്റെ സഹോദരിയുടെ മക്കളെ ആർ.എസ്.എസ് പ്രവർത്തകൻ ഭീഷണിപ്പെടുത്തിയത്. ഇതിനെ തുടർന്ന് ഒരുവിഭാഗം കൊടിഞ്ഞിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരൂർ ആർ.ഡി.ഒ സർവകക്ഷി യോഗം വിളിച്ചത്. ഫൈസലിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തായി തിരൂരങ്ങാടി സി.ഐ റഷീദ് പറഞ്ഞു.

പുറത്തു നിന്ന് എത്തിയവർ സംഘർഷം ഉണ്ടാക്കുമെന്ന ആശങ്കയാണ് യോഗത്തിലെത്തിയ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും നാട്ടുകാരും പങ്കുവെച്ചത്.. സമാനമായ ഭീഷണിയായിരുന്നു മരിക്കുന്നതിന് മുമ്പ് ഫൈസൽ നേരിട്ടത്. അത്തരം സാഹചര്യം ഉണ്ടാവാതിരിക്കാൻ പൊലിസ് കൃത്യമായി ഇടപെടണമെന്നും ആവശ്യമുയർന്നു. തുടർന്ന് സ്ഥലത്ത് പൊലിസ് പട്രോളിങ് നടത്താനും പ്രകടനങ്ങൾ നടത്തുന്നത് തടയാനും യോഗത്തിൽ തീരുമാനിച്ചു.