വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

പെരുമ്പാവൂരില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഐമുറി സ്വദേശി ബേബിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ബേബിയുടെ സഹോദരിയുടെ മക്കളായ മിഥുനും അഖിലും ഇവരുടെ സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. 

ഐമുറി സ്വദേശി വിച്ചാട്ടുപറമ്പില്‍ ബേബിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ എഎം റോഡിന് സമീപമുള്ള ബേബിയുടെ കച്ചവട സ്ഥാപനത്തിന്റെ ഉടമവസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്. ബേബിയുടെ സഹോദരിയുടെ മക്കളായ മിഥുനും അഖിലുമായി നാളുകളായി ഇതുസംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. 

ഞായറാഴ്ച വൈകിട്ടോടെ മിഥുനും അഖിലും ഇവരുടെ സുഹൃത്ത് സുബിനെയും കൂട്ടി ബേബിയുടെ കടയിലെത്തി. വാക്കേറ്റത്തിനിടെ ബേബിയെ മര്‍ദിക്കുകയും തലയ്ക്കടിക്കുകയുമായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് വാരിയെല്ലൊടിഞ്ഞ ബേബിയുടെ ഹൃദയത്തില്‍ ക്ഷതമേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ സുബിനെ പൊലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോയ മിഥുനെയും അഖിലിനെയും ഇന്ന് രാവിലെ ആലുവയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോയമ്പത്തൂരിലേയ്ക്ക് കടക്കാന്‍ സഹായിച്ച ഷംസാദും അസ്ലമും നേരത്തെ അറസ്റ്റിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.