ചാനല്‍ ഷോയ്ക്ക് ദത്തെടുത്ത കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു; യുവതി അറസ്റ്റിൽ

യുട്യൂബ് ചാനല്‍ ഷോയ്ക്കായി ദത്തെടുത്ത 7 കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച യുവതി അറസ്റ്റില്‍. പ്രശസ്ത യുട്യൂബ് ചാനലായ ഫന്റാസ്റ്റിക് അഡ്വഞ്ചേഴ്സ് ഉടമ മഷാലെ  ഹക്നിയെയാണ് വാഷിങ്ടണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.   

സിനിമാക്കഥ പോലെ അവിശ്വസനീയമാണ് ഫന്റാസ്റ്റിക് അഡ്വഞ്ചേഴ്സ് യുട്യൂബ് ചാനലിന് പിറകിലെ ക്രൂരതകൾ. 250 ദശലക്ഷം കാഴ്ചക്കാരുള്ള ചാനലിന്റെ ഉടമ മഹാലെ ഹക്നീ ഏഴു കുഞ്ഞുങ്ങളെ ദത്തെടുത്തതിന് പിറകിലെ ദുരുദ്ദേശ്യം ആരും അറിഞ്ഞില്ല. കുഞ്ഞുങ്ങളെ കൊണ്ട് സാഹസിക പ്രവൃത്തികള്‍ ചെയ്യിച്ചാണ് ഹക്നീ ചാനലിന് പ്രേക്ഷകരെ കൂട്ടിയത്. എന്നാൽ കുഞ്ഞുങ്ങളുടെ സ്ഥിതി അതീവദയനീയവും. കൃത്യമായി ഭക്ഷണം ലഭിക്കാതെ അവശനിലയിലായിരുന്നു ഏഴുപേരും. മുറിയിൽ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി മർദിച്ചു. 

ഹക്നിയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരാണ്  പൂട്ടിയിട്ട നിലയിൽ കുട്ടികളെ കണ്ടെത്തിയത്. മോചിപ്പിച്ചയുടന്‍  ഭക്ഷണമാണ് ഇവർ ആവശ്യപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരതയുടെ കഥകള്‍ വെളിച്ചത്തു വന്നത്. കുട്ടികളുടെ ശരീരത്തിലുടനീളം പെപ്പർ സ്പ്രെ ഉപയോഗിക്കലായിരുന്നു ഹക്നിയുടെ മറ്റൊരു ക്രൂരവിനോദം.

കൊടുംതണുപ്പത്ത് കുഞ്ഞുങ്ങളെ നിർബന്ധിച്ച് തണുത്തവെള്ളത്തിൽ കുളിപ്പിക്കും. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചാനലിന്റെ ലൈസൻസ് യുട്യൂബ് റദ്ദാക്കിയിട്ടുണ്ട്.