മുനമ്പം മനുഷ്യക്കടത്ത്; വിഷ്ണു വിദേശത്തേക്ക് പോയെന്ന് അച്ഛൻ

മുനമ്പം മനുഷ്യക്കടത്തിൽ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നവരുടെ ഡൽഹിയിലെ വീടുകളിൽ തിരച്ചിൽ. ആസ്‌ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്ന വിഷ്ണു കുമാറിന്റതടക്കമുള്ള വീടുകളിലാണ് തിരച്ചിൽ നടത്തിയത്. വിദേശത്ത് പോകുന്നതായി പറഞ്ഞാണ് ഡൽഹിയിലെ വീട്ടിൽ നിന്ന് വിഷ്ണു ഇറങ്ങിയതെന്ന് അച്ഛൻ ഹനുമന്ദപ്പ പൊലീസിന് മൊഴി നൽകി. 

മുനമ്പത്ത് നിന്ന് ബോട്ടിൽ  ഓസ്‌ട്രേലിയയിലേക്ക് പോയതായി സംശയിക്കുന്ന വിഷ്ണുകുമാറിന്റെ ഡൽഹി അംബേദ്കർ കോളനിയിലെ വീട്ടിലാണ് കേരളാ പൊലീസ് തെരച്ചിൽ നടത്തിയത്. വിഷ്ണു കുമാറിന്റെ വീട്ടിലും സമീപത്തും പോലീസ് ഒരു മണിക്കൂറിൽ അധികം പരിശോധന നടത്തി. വിഷ്ണുവിന്റേതായ രേഖകളോ ഫോട്ടോയോ വീട്ടിൽ ഉണ്ടായിരുന്നില്ല. വിദേശത്തേക്ക് പോകുന്നതായി വിഷ്ണു കുമാർ അറിയിച്ചിരുന്നതായും ഇരുപത് ദിവസം മുൻപാണ് വീട്ടിൽ നിന്ന് പോയതെന്നും അച്ഛൻ ഹനുമന്ദപ്പ പൊലീസിന് മൊഴി നൽകി. 

വിഷ്ണുവിന്റെ ഭാര്യയുടെ ബദർപൂരിലെ വസതിയിലും പൊലീസ് പരിശോധന നടത്തി. ആലുവ എസ് ഐ സാബു മാത്യു, മേരി ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡൽഹിയിൽ  നിന്നുള്ളവരെ കേരളത്തിൽ എത്തിക്കാൻ സഹായിച്ചവരെ കണ്ടെത്തി അന്വേഷണം വിപുലീകരിക്കാനാണ് സംഘത്തിന്റെ തീരുമാനം.