2 മാസത്തെ നിരീക്ഷണം; അടിമാലിയില്‍ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഇടുക്കി അടിമാലിയില്‍ രണ്ട് കിലോ കഞ്ചാവുമായി യുവാവ് നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ പിടിയില്‍. അടിമാലി സ്വദേശി മനീഷെന്നറിയപ്പെടുന്ന രഞ്ചുവാണ് പിടിയിലായത്.  പ്രതി സ്ഥിരം കഞ്ചാവ് വില്‍പനക്കാരനാണെന്ന് പൊലീസ് പറഞ്ഞു.

അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സംഘം  രാവിലെ നടത്തിയ പരിശോധനയിലാണ്  രണ്ട് കിലോ കഞ്ചാവുമായി മുപ്പത്തേഴുകാരനായ മനീഷിനെ പിടികൂടിയത്. രാവിലെ ഇരുമ്പുപാലത്ത് നിന്നും നർക്കോട്ടിക്ക് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ഓടിച്ചിരുന്ന "തെമ്മാടി " എന്ന് പേരുള്ള  ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇരുമ്പുപാലത്തും ഒഴുവത്തടത്തും കഞ്ചാവ് കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടു മാസത്തോളമായി എക്സൈസ് രഹസ്യാന്വേഷണ  വിഭാഗം മനീഷിനെ നിരീക്ഷിച്ച് വരികയായിരുന്നു.  തമിഴ്നാട്ടിൽ നിന്ന് കഞ്ചാവെത്തിച്ച് ഇരുമ്പുപാലം മേഖലയിൽ കച്ചവടം നടത്തുന്നതിലെ പ്രധാനിയാണ് മനീഷ് എന്ന് പൊലീസ് പറഞ്ഞു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.എസ്. ശശികുമാറിന്റെ   നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.കെ.സുരേഷ് കുമാർ,  എൻ.കെ.ദിലീപ്, കെ.എസ്.മീരാൻ തുടങ്ങിയവർ പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.