ട്രെയിൻ യാത്രക്കാരന്റെ ബാഗിൽ നിന്നും അൻപതോളം തലയോട്ടികളും അസ്ഥികൂടങ്ങളും കണ്ടെത്തി. ബിഹാറിലാണ് ഏറെ ദുരൂഹത പരത്തുന്ന സംഭവം. ബാലിയ-സീല്‍ദ എക്സ്പ്രസ് ട്രെയിനില്‍ യാത്രചെയ്തിരുന്ന സഞ്ജയ് പ്രസാദിനെയാണ് റയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് പിന്നില്‍ വന്‍ സംഘങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. ബിഹാറിലെ സരണ്‍ ജില്ലയില്‍ ചപ്ര റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.
തലയോട്ടികളും അസ്ഥികൂടങ്ങളും ഉത്തര്‍പ്രദേശിലെ ബാലിയയില്‍നിന്നാണ് കൊണ്ടുവരുന്നതെന്നും ഭൂട്ടാന്‍ വഴി ചൈനയിലേക്ക് കടത്തുകയാണ് ലക്ഷ്യമെന്നുമാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. ഇയാളുടെ പക്കൽ നിന്ന് നേപ്പാള്‍, ഭൂട്ടാന്‍ കറന്‍സികളും ഒട്ടേറെ എ.ടി.എം. കാര്‍ഡുകളും സിം കാര്‍ഡുകളും പൊലീസ് കണ്ടെത്തി ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് അസ്ഥികൂടങ്ങള്‍ കടത്തിയതെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
അസ്ഥികൂട കള്ളക്കടത്തുമായി ബന്ധപ്പെട്ട് നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.