നിരപരാധിയായ പ്രവാസിയെ ജയിലിലടച്ച കേസ്; യഥാർഥ പ്രതിയെ അറസ്റ്റ് ചെയ്തു

കണ്ണൂർ ചക്കരക്കല്ലിൽ ചെയ്യാത്ത കുറ്റത്തിന് പ്രവാസിയെ ജയിലിടച്ച കേസിൽ യഥാർഥ പ്രതിയെ അറസ്റ്റ് ചെയ്തു. മാഹി അഴിയൂർ സ്വദേശി ശരത് വത്സരാജിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെന്ന് തെറ്റിധരിച്ച് മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ കതിരൂർ സ്വദേശി താജുദ്ദീനെയാണ് അമ്പത്തിനാല് ദിവസം ജയിലിലടച്ചത്.

കോഴിക്കോട് സബ് ജയിലിൽ ഓൺലൈൻ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയവേയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.  സഞ്ചരിക്കാനുപയോഗിച്ച സ്കൂട്ടറും കണ്ടെത്തി. കവർച്ച ചെയ്ത മാല തലശേരിയിലെ സ്വർണക്കടയിലാണ് വിറ്റത്.

കഴിഞ്ഞ ജൂലൈ അഞ്ചിന് ഉച്ചയ്ക്കാണ് ബസിറങ്ങി പോവുകയായിരുന്ന വീട്ടമ്മയുടെ അഞ്ചര പവൻ മാല ശരത് തട്ടിപ്പറിച്ചത്. പ്രദേശത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ സാമ്യം തോന്നിയ താജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുടുംബാംഗങ്ങളും മാല നഷ്ട്ടപ്പെട്ട വീട്ടമ്മയും സിസിടിവിയിലുള്ളത് താജുദ്ദീനണെന്ന് മൊഴി നൽകുകയും ചെയ്തു. ഇതോടെ താജുദീനെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു. തുടർന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ താജുദീനെ നിരപരാധിയായി പ്രഖ്യാപിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ശരത്തിന്റെയും താജുദീന്റെയും കഷണ്ടി തലയും നരച്ച താടിയും കണ്ണടയും ഒരുപോലെ ഇരുന്നതും സാക്ഷിമൊഴികൾ താജുദീന് പ്രതികൂലമായതും രണ്ടുപേരുടെയും ടവർ ലൊക്ഷേൻ ഒരിടത്തായതും അന്വേഷണത്തെ സങ്കീർണമാക്കി. കൈയിലുണ്ടായിരുന്ന സ്റ്റീല്‍ വളയും നെറ്റിയിലെ മുറിപ്പാടുമാണ് പ്രതി ശരത്താണെന്ന് ഉറപ്പിക്കാന്‍ സഹായിച്ചത്.