കഞ്ചാവെന്നു കരുതി 12,000 രൂപ കൊടുത്ത് വാങ്ങിയത് പുളിയില

നെടുങ്കണ്ടത്ത് കഞ്ചാവിനു പകരം പുളിയില കൊടുത്ത് എറണാകുളം സ്വദേശികളായ യുവാക്കളെ കബളിപ്പിച്ചു. കമ്പത്തെ കഞ്ചാവു ലോബിയാണ് കഞ്ചാവു വാങ്ങാനെത്തിയ യുവാക്കളെ പറ്റിച്ചത്. 12,000 രൂപ വാങ്ങി നൽകിയത് 3 കിലോ പുളിയില. കേരള–തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട് ചെക് പോസ്റ്റിനു സമീപമാണ് തട്ടിപ്പ്. എറണാകുളത്ത് വിൽപന നടത്തുന്നതിനാണ് കഞ്ചാവു വാങ്ങാൻ യുവാക്കൾ എത്തിയത്.

മാഫിയ സംഘം നൽകിയ സാംപിൾ തൃപ്തികരമെന്നു കണ്ടെത്തിയതോടെ 3 കിലോ കഞ്ചാവ് വാങ്ങുകയായിരുന്നു. കമ്പംമെട്ടിൽ വച്ച് യുവാക്കൾ വാഹനം നിർത്തി കഞ്ചാവ് പരിശോധിച്ചപ്പോഴാണ് പുളിയിലയെന്നു കണ്ടെത്തിയത്. തുടർന്ന് കമ്പം–കമ്പംമെട്ട് റോ‍ഡിൽ പുളിയില ഉപേക്ഷിച്ച് സംഘം മടങ്ങി. കമ്പംമെട്ടിലെത്തിയപ്പോൾ യുവാക്കളുടെ പെരുമാറ്റത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. 

തുടർന്ന് വാഹനം പരിശോധിക്കുന്നതിനിടയിലാണ് തട്ടിപ്പിനിരയായെന്ന വിവരം ഉദ്യോഗസ്ഥരോട് യുവാക്കൾ പറഞ്ഞത്. 3 മാസത്തിനിടെ കമ്പംമെട്ട് ചെക് പോസ്റ്റിൽ റെക്കോർഡ‍് കഞ്ചാവു വേട്ടയാണ് നടന്നത്. 9.320 കിലോഗ്രാം കഞ്ചാവ്, 19 പ്രതികൾ, മിനിലോറിയടക്കം 6 കാറുകൾ എന്നിവയാണ് എക്സൈസ് പിടിച്ചെടുത്തത്