പൊലീസിലേക്കെന്ന പേരിൽ വ്യാജ റിക്രൂട്ട്മെന്റ്; തട്ടിപ്പ്സംഘം പിടിയിൽ

ട്രാഫിക് പൊലീസിലേക്കെന്ന പേരിൽ വ്യാജ റിക്രൂട്ട്മെന്റ് നടത്തി പണം തട്ടുന്ന സംഘത്തിലെ മൂന്ന് പേര്‍ കോട്ടയത്ത് പൊലീസിന്‍റെ പിടിയിലായി. കടുവാക്കുളത്തെ സ്വകാര്യ സ്കൂളില്‍ പൊലീസ് വേഷത്തിലെത്തി പരിശീലനം നല്‍കുന്നതിനിടെയാണ് പൊലീസ് തട്ടിപ്പുകാരെ പിടികൂടിയത്. ഡിഐജി, എസിപി തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത് സ്ത്രീകളാണ്.

കോട്ടയം സ്വദേശികളായ ൈഷമോൻ, ബിജോയി, സനിതമോൾ എന്നിവരാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. കടുവാക്കുളത്തെ സ്വകാര്യ സ്കൂളില്‍ കഴി‍ഞ്ഞ മാസം 27നാണ് ഒന്‍പതംഗ തട്ടിപ്പ് സംഘം ആദ്യം എത്തിയത്. ഡിഐജി, എസിപി, സിഐ എസ്ഐ തുടങ്ങി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വേഷത്തിലായിരുന്നു വരവ്. ട്രാഫിക് ട്രെയിന്‍ഡ് പൊലീസ് ഫോഴ്സ് എന്ന പേരില്‍ ലെറ്റര്‍പാഡുമൊക്കെയായി എത്തിയ സംഘം റിക്രൂട്ട്മെന്റ് ആവശ്യത്തിനായി സ്കൂളും മൈതാനവും വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു.  പൊലീസിന്റെ ഔദ്യോഗിക ആവശ്യമെന്നു കരുതി സ്കൂൾ അധികൃതർ സമ്മതംമൂളി. 28ാം തീയതി ഉദ്യോഗാര്‍ഥികള്‍ക്കായി എഴുത്ത് പരീക്ഷ സംഘടിപ്പിച്ചു. പങ്കെടുത്ത 76 പേരില്‍ നിന്ന് റജിസ്ട്രേഷന്‍ ഫീസായി 200 രൂപ വീതം ഈടാക്കി. നാല് ദിവസത്തിന് ശേഷം 14 പേരെ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്കു തിരഞ്ഞെടുത്തതായി അറിയിച്ചു. ഇവര്‍ക്കായുള്ള കായിക പരിശീലനം നടക്കുന്നതിനിടെയാണ് പൊലീസ് വ്യാജ പൊലീസുകാരെ പിടികൂടിയത്. 

പരിശീലന ദിവസങ്ങളിൽ സംഘാങ്ങളെല്ലാം പൊലീസ് വേഷത്തിലാണ് ഉദ്യോഗാർഥികൾക്കു മുന്നിലെത്തിയിരുന്നത്. പൊലീസ് ട്രെയിനിങ് അക്കാദമിയിലേതിനു സമാനമായ ടീ ഷർട്ടുകളും ഇവർ ഉപയോഗിച്ചിരുന്നു. തട്ടിപ്പ് സംഘത്തില്‍ നാല് പേര്‍ സ്ത്രീകളാണ്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണു പരിശീലന ക്യാംപിലുണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെപ്പേരും സംഘത്തിന്റെ തട്ടിപ്പിനിരയായി. സമാന രീതിയിൽ തട്ടിപ്പു നടത്തിയതിനു സംഘത്തിനെതിരെ ആലപ്പുഴ ജില്ലയിലും കേസുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.