വ്യാജ ഫ്രഞ്ച് വിസ നൽകി വനിതാ ഡോക്ടറിൽ നിന്ന്പണം തട്ടിയ സംഭവത്തിന് പിന്നിൽ വിദേശികൾ ഉൾപെടെ കൂടുതൽ പേരുണ്ടെന്ന് സൂചന ലഭിച്ചു. ഡോക്ടറെ വിശ്വാസത്തിലെടുക്കാനായി ഫ്രഞ്ച് ഭാഷയിൽ പലവട്ടം ഡോക്ടറെ ബന്ധപ്പെട്ട സ്ത്രീകളെയും വ്യാജ വിസ അച്ചടിച്ച കേന്ദ്രവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഫ്രാൻസിലെ ഹോളി അസിം മൾട്ടി സ്പെഷാലിറ്റി ആശുപത്രിയെ കുറിച്ച വ്യക്തമായി അറിയാവുന്നവരും ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന വരുമടക്കം നിരവധി പേർ ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് പേലീസ് കരുതുന്നു. മുംബെയിൽ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറെ ഫ്രാൻസിലെ ആശുപത്രിയിൽ നിന്നെന്ന വ്യാജന ഫ്രഞ്ച് ഭാഷയിൽ വിളിച്ച സ്ത്രീകളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. മണിപൂർ സ്വദേശിയായ യുവതിയുടെ വിലാസമാണ് പോലീസിന് കണ്ടെത്താനായത്.
പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്ത 9 മൊബെൽ ഫോണുകളും 26 എ.ടി.എം കാർഡുകളും, ലാപ്ടോപ്പും സൈബർഫോറൻസിക് സെല്ലിന് കൈമാറി. പ്രതികൾ ഒരോ തട്ടിപ്പിനും ഒരോ മൊബെൽ സിം കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. ഫോണിലെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്.
കേസിലെ രണ്ടാം പ്രതി പ്രകാശ് രാജ് ബംഗ്ലൂരുവിലെ വിദേശ നാണയ വിനിമയ സ്ഥാപനത്തിലെ മാനേജരും മൂന്നാം പ്രതി ഹരീഷ് ജീവനക്കാരനുമാണ്. ഒന്നാം പ്രതിയായ ഘാന സ്വദേശി ഇലോൽ ഡെറികിന് ബാംഗ്ലൂരുവിൽ എസ്.ബി.ഐ ശാഖയിൽ ഇവർ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുറന്ന് നൽകി തട്ടിപ്പിന് കൂട്ടുനിന്നു.ഇവർക്ക് ലഭിക്കുന്ന പണത്തിന് കമീഷനും നൽകിയിരുന്നു.
സീലടക്കമുള്ള വ്യാജ വിസയും വെബ്സൈറ്റും അതോറിട്ടിയുടെ വിലാസവുമുള്ള അപോയ്മെൻറ് ലെറ്റർ ,ഫ്രഞ്ച് എംബസി യിലെ ഗേറ്റ് പാസ് ,അഭിമുഖ കാർഡ് എന്നിവയും വ്യാജമായി നിർമിച്ച് ഡോക്ടർക്ക് നൽകിയിരുന്നു. ഫ്രാൻസിലെ ആശുപത്രിയെ കുറിച്ച് വിശദമായി മനസിലാക്കിയിരുന്ന ഡോക്ടറെ പോലും വിശ്വാസത്തിലെടുത്ത് തട്ടിപ്പ് നടത്താൻ ഈ സംഘത്തിനായതാണ് അന്വേഷണ സംഘത്തെപ്പോലും ഞെട്ടിച്ചത്.
വനിതാ ഡോക്ടറിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടി; സംഘം പിടിയിൽ
വ്യാജ വീസ നൽകി വനിതാ ഡോക്ടറിൽ നിന്ന് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയില്‍. വിദേശി ഉള്‍പ്പെടെ നാലുപേരടങ്ങുന്ന സംഘത്തെ ബെംഗളൂരുവില്‍ നിന്ന് പിറവം പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
പ്രമുഖ തൊഴില്‍ വെബ്സൈറ്റില്‍ പരസ്യം നല്‍കിയായിരുന്നു പ്രതികളുടെ തട്ടിപ്പ്. ഫ്രാൻസിലെ ഹോളി അസിം മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഡോക്ടറായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പരസ്യം കണ്ട് ഇവരെ സമീപിച്ച പിറവം സ്വദേശിയായ വനിതാ ഡോക്ടറുടെ പിതാവിന്റെ അക്കൗണ്ടിൽ നിന്നാണ് പലതവണകളിലായി 11,62,000 രൂപ തട്ടിയെടുത്തത്. മുംബെയിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടര്‍ക്ക് പ്രതികള്‍ വ്യാജ ഫ്രഞ്ച് വീസയും എംബസിയിലേക്കുള്ള ഗേറ്റ് പാസും നൽകി.
ഡോക്ടറെ വിശ്വാസത്തിലെടുക്കാനായി ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന സ്ത്രീകളെ ഉപയോഗിച്ച് ആശുപത്രിയിൽ നിന്നെന്ന വ്യാജേന പലവട്ടം ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ഗേറ്റ് പാസുമായി എംബസിയിൽ എത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം ഇവർ അറിഞ്ഞത്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പിറവം പോലീസ് മൊബെൽ ഫോൺ ട്രാക്ക് ചെയത് പ്രതികളെ ബെംഗളൂരുവില്‍ നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഘാന പൗരന്‍ ഇലോൽ ഡെറിക്, കർണാടകയില്‍ നിന്നുള്ള ജ്ഞാനശേഖർ, ആന്ധ്ര സ്വദേശികളായ പ്രകാശ് രാജ്, ഹരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മൂന്ന് ലാപ്ടോപ്പുകളും ഒന്‍പത് മൊബെൽ ഫോണുകളും, 26 എടിഎം കാർഡുകളും, പത്ത് ചെക്കു ബുക്കുകളും കണ്ടെടുത്തു.
തട്ടിപ്പിന്റെ വ്യാപ്തി ബോധ്യപ്പെട്ടതോടെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യക അനേഷണസംഘത്തിന് റൂറൽ എസ്പി രൂപം നൽകി.