നാൽപ്പത്തിരണ്ടുകാരിയെ പതിനഞ്ചുകാരൻ മാനഭംഗപ്പെടുത്തി

എറണാകുളം കോതമംഗലത്ത് നാൽപ്പത്തിരണ്ടുകാരിയെ പതിനഞ്ചുകാരൻ മാനഭംഗപ്പെടുത്തി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പതിനഞ്ചുകാരനെതിരെ ബാലനീതി നിയമപ്രകാരം കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ സ്ത്രീകളെ ഈ കൗമാരക്കാരൻ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചു. 

കോതമംഗലം ഊന്നുകൽ പൊലീസാണ് പതിനഞ്ചുകാരനെ അറസ്റ്റ് ചെയ്തത്. നാൽപ്പത്തിരണ്ടുകാരിയായ വീട്ടമ്മയെ കൗമാരക്കാരൻ വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ചെത്തുമ്പോൾ മദ്യപിച്ച് ബോധരഹിതനായ നിലയിലായിരുന്നു പ്രതിയായ പതിനഞ്ചുകാരൻ. സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചയാളാണ് പ്രതി. കുടുംബത്തിലും ഏറെ താളപ്പിഴകളുണ്ടെന്ന് പൊലീസ് പറയുന്നു. 

സമാനമായ തരത്തിൽ ഒട്ടേറെ സ്ത്രീകളെ കൗമാരക്കാരൻ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരവും ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ചു. എന്നാൽ മാനഹാനി ഭയന്ന് ആരും പരാതിപ്പെട്ടിട്ടില്ല. ബാലനീതി നിയമപ്രകാരം കേസ് ചുമത്തിയ പൊലീസ് പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.