നാലരവയസുകാരനെതിരെ പോക്സോ ചുമത്തുന്നത് ആദ്യം

ഡല്‍ഹിയില്‍ സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് നാലര വയസുകാരനെതിരെ ലൈംഗിക അതിക്രമത്തിന് പൊലീസ് കേസ്. സ്കൂളിലെ ശുചിമുറിയിലും ക്ളാസിലും വച്ച് സഹപാഠിയായ നാലരവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പോക്സോ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിനോടും സ്കൂള്‍ മാനേജ്മെന്റിനോടും വിശദീകരണം തേടി. 

ചരിത്രത്തിലാദ്യമായാണ് നാലരവയസുകാരനെതിരെ പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന് കേസെടുക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളില്‍ വച്ച് നാലരവയസുകാരന്‍ സഹപാഠിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പീഡന ശ്രമം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും നിയമവിദ്ഗധരുമായി ആലോചിച്ച ശേഷമാണ് കേസെടുത്തതെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. എന്നാല്‍ നിയമ വിദഗ്ധര്‍ക്കിടയില്‍ കേസെടുത്തത് സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. 

ഏഴുവയസില്‍ താഴെ പ്രായമുള്ളകുട്ടികളുടെ മേല്‍ പോക്സോ പോലുള്ള കര്‍ശന നിയമം നിലനില്‍ക്കില്ലന്ന് ഒരുവിഭാഗം വ്യക്തമാക്കുന്നു. കുട്ടികളെ കൗണ്‍സലിങ്ങിന് വിധേയരാക്കുകയാണെന്നാണ് വേണ്ടതെന്ന് മറുഭാഗം വാദിക്കുന്നു. ആണ്‍ കുട്ടിക്കെതിരെ കേസെടുത്തെങ്കിലും കസ്റ്റഡിയില്‍ എടുത്തട്ടില്ല. അതിനിടെ സ്കൂളിനെതിരെ ആരോപണവുമായി പൊണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. സംഭവം നടന്നശേഷം സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ പിന്തുണ ഉണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. നാലരവയസുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് സ്കൂള്‍ അധികൃതര്‍ സ്വീകരിക്കുന്നതെന്നും രക്ഷിതാക്കള്‍പറഞ്ഞു.